.jpeg)
ചിന്നക്കനാൽ, ശാന്തമ്പാറ മേഖലയിൽ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള മിഷൻ അരിക്കൊമ്പൻ സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളിൽ ഇന്ന് ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ പൂർണം. ബോഡിമേട്ടിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പ്രധാനപാതകൾ എല്ലാം തന്നെ ഉപരോധിക്കുന്നു. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വാഹനങ്ങൾ തടയുന്നതിനായി ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ട്. ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ച് മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാൽ, ഉടുമ്പൻ ചോല തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹർത്താൽ.
ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിച്ചു. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ച് രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ മൂന്ന് പഞ്ചായത്തുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
ഇന്നലെ ചിന്നക്കനാൽ ശാന്തൻപാറ നിവാസികൾ കുങ്കി ആനകളെ പാർപ്പിച്ചിരുന്നിടത്തേക്ക് പ്രതിഷേധം നടത്തി. വനം വകുപ്പിന്റെ ബാരിക്കേഡുകൾ തകർത്തു. അരിക്കൊമ്പനെ പിടികൂടിയില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ ആണ് തീരുമാനം. ഹൈകോടതിയുടെ വിധി അനുകൂലമാകും എന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ, തിരിച്ചടിയായതോടെ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ.
അരിക്കൊമ്പനെ മയക്കുവെടിവെക്കുന്നതിനെതിരെ മൃഗസ്നേഹികൾ നൽകിയ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതീക്ഷ തകിടംമറിഞ്ഞ സാഹചര്യത്തിലാണ് പ്രതിഷേധം. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം.
ദൗത്യം നീളുമെന്നറിഞ്ഞതോടെ പൂപ്പാറ, സിമന്റ്പാലം എന്നിവിടങ്ങളിൽ നാട്ടുകാർ പ്രതിഷേധ സ്വരമുയർത്തി. സ്ത്രീകളടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം രേഖപ്പെടുത്തി. കോടതിയുടെ തീരുമാനം നിരാശജനകമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആനയാണോ മനുഷ്യജീവനാണോ വലുതെന്ന് ഇവർ ചോദിച്ചു. കോടതിയുടെ പരാമർശങ്ങൾ സങ്കടപ്പെടുത്തുന്നതാണെന്നും നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി അരിക്കൊമ്പൻ മേഖലയിൽ ചുറ്റിത്തിരിഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയാണെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



