ഇന്ന് (07 മാർച്ച് 2022) ഇതുവരെയുള്ള പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ.

പ്രധാനപ്പെട്ട  വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | മാർച്ച് 7 | തിങ്കൾ | 1197 |  കുംഭം 23 |  ഭരണി

 പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായും സംസാരിക്കും. യുക്രെയിനില്‍നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു മുഖ്യമായ ചര്‍ച്ച. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിക്കും. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു.  

യുക്രെയിനില്‍ വീണ്ടും റഷ്യ വെടിനിറുത്തല്‍ പ്രഖ്യാപിച്ചു. റഷ്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫ്രഞ്ച് പ്രസിഡന്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് വെടിനിറുത്തലെന്നാണു ധാരണ.  ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വെടിനിറുത്തല്‍ പ്രാബല്യത്തിലായി. യുദ്ധം രൂക്ഷമായ കീവ്, കാര്‍കീവ്, മരിയാപോള്‍, സുമി എന്നിവിടങ്ങളിലാണു വെടിനിറുത്തല്‍. താത്കാലിക വെടിനിറുത്തലാണോയെന്നു വ്യക്തമല്ല.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചേക്കും. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 130 ഡോളര്‍ വരെ എത്തി. തൊട്ടടുത്ത ദിവസങ്ങളിലായി ഓരോ രൂപ എന്ന തോതില്‍ വര്‍ധിപ്പിച്ച് ലിറ്ററിന് 20 രൂപ വര്‍ധിപ്പിക്കാനാണു സാധ്യത.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍. വര്‍ഷം എണ്‍പത് കോടി രൂപയിലേറെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ ഇനത്തില്‍ ചെലവാക്കുന്നുണ്ട്. പാലക്കാട് സ്വദേശി ദിനേശ് മേനോന്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പിആര്‍ഒ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി.കെ. നാരായണന്‍. പിആര്‍ഒ നിയമനക്കാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ ഗവര്‍ണര്‍ക്കു മുന്നില്‍ ഹാജരായാല്‍ കോടതിയലക്ഷ്യമാകുമെന്നു വിസി രാജ്ഭവന് കത്തു നല്‍കി. പിരിച്ചുവിട്ട പിആര്‍ഒ യെ തിരികെ നിയമിക്കണമെന്നാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം ആണ് തീരുമാനമെടുത്തത്. ഏകകണ്ഠമായിട്ടായിരുന്നു തീരുമാനം.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കേരളത്തിലെ മൂന്നു സീറ്റുകള്‍ ഉള്‍പെടെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 31 ന്. കേരളത്തില്‍നിന്നുള്ള എ.കെ. ആന്റണി, എം.വി ശ്രേയാംസ്‌കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് അവസാനിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഈ മാസം 14 ന് വിജ്ഞാപനം പുറത്തിറങ്ങും.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ  വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവച്ചു. യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ പീഡനമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിമിഷയുടെ വാദം. 2017  ജൂലൈ 25  നാണ് കേസിന് ആസ്പദമായ സംഭവം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.

>
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍മ്മാതാവ് റോഷന്‍ ചിറ്റൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് റോഷന്‍.

പീഡനക്കേസില്‍ അറസ്റ്റിലായ പുതുമുഖ സിനിമാ സംവിധായകന്‍ ലിജു കൃഷ്ണ വിവാഹ വാഗ്ദാനം ചെയ്ത് ആറു മാസത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതിക്കാരി. 2020 ഡിസംബര്‍ മുതല്‍ 2021 ജൂണ്‍ വരെ കാക്കനാട്ടെ വീട്ടിലും കണ്ണൂര്‍, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാല്‍സംഗം ചെയ്തെന്നാണു കാക്കനാട്ടു വാടകയ്ക്കു താമസിക്കുന്ന യുവതി പരാതിയില്‍ ആരോപിച്ചിട്ടുള്ളത്. സമൂഹമാധ്യമം വഴിയാണു പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയെ കേസ് തീര്‍പ്പാകുന്നതുവരെ സിനിമാ മേഖലയില്‍നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. എല്ലാ സിനിമാ സംഘടനകളിലെയും അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ പള്ളിയില്‍ താലി കെട്ടിയതടക്കമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതാണു ഗായത്രിയെ കൊലപ്പെടുത്താനുള്ള പ്രകോപനമെന്ന് പ്രവീണ്‍. തമിഴ്നാട്ടിലേക്കു സ്ഥലംമാറിപ്പോകുന്ന പ്രവീണിനൊപ്പം താമസിക്കാന്‍ ഗായത്രിയും വരുമെന്നു വാശിപിടിക്കുകയും ചെയ്തിരുന്നു. തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തിരുവനന്തപുരം ബാലരാമപുരത്ത് കഞ്ചാവ് മാഫിയ വീടുകയറി ആക്രമിച്ചു. വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അന്‍സിലക്കും രണ്ടു വയസുള്ള കുഞ്ഞ് അടക്കമുള്ളവരെയാണ് ആക്രമിച്ചത്. പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി.

കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിനെതിരായ മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അറിയിച്ചു.

സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചലച്ചിത്ര രംഗത്തെ വിശിഷ്ട സേവനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം.

എറണാകുളം എടയാറില്‍ ഖരമാലിന്യപ്ലാന്റ് തുടങ്ങുന്നതിനെതിരെ പ്രതിഷേധം. പ്ലാന്റില്‍ ജോലിക്കെത്തിയവരെ കടുങ്ങല്ലൂരില്‍ നാട്ടുകാര്‍ തടഞ്ഞു. സമീപവാസികളെക്കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കുന്നതുവരെ പ്ലാന്റിലെ ജോലികള്‍ നിര്‍ത്തിവയ്ക്കുമെന്ന് സമരക്കാര്‍ക്കു കളക്ടര്‍ ഉറപ്പുനല്‍കി. കടുങ്ങല്ലൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ രണ്ടേക്കര്‍ ഭൂമിയിലാണ് ഖരമാലിന്യ പ്ലാന്റ് തുടങ്ങുന്നത്.

കായംകുളത്ത് 108 ആംബുലന്‍സ് ജീവനക്കാരുടെ സംരക്ഷണത്തോടെ കാറില്‍ യുവതിക്കു സുഖപ്രസവം. കരിയിലകുളങ്ങര പുത്തന്‍തറയില്‍ വിനീതിന്റെ ഭാര്യ സുബി (24)യാണ് ഇങ്ങനെ പ്രസവിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ കടുത്ത പ്രസവവേദന മൂലം കാറില്‍ കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രി കവാടത്തില്‍ എത്തിയപ്പോഴേക്കും പ്രസവവേദന കലശലായി. കാറില്‍നിന്ന് ഇറങ്ങാനാകാത്ത അവസ്ഥ. ഒരു രോഗിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറെടുത്തിരുന്ന 108 ആംബുലന്‍സിലെ നഴ്സ് ഷെല്‍ബിമോളുടെ നേതൃത്വത്തില്‍ അടിയന്തര പരിചരണം നല്‍കി. ആംബുലന്‍സിലുണ്ടായിരുന്ന ഡെലിവറി കിറ്റ് ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

ഇന്ത്യാ പാക് അതിര്‍ത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂരില്‍ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോണ്‍  ബിഎസ്എഫ് വെടിവെച്ചിട്ടു. നാലര കിലോ ലഹരി വസ്തുക്കള്‍ പിടികൂടി. പാകിസ്ഥാന്‍ ഭാഗത്തുനിന്നാണ് ഡ്രോണ്‍ ഇന്ത്യയിലേക്കെത്തിയത്. നേരത്തെയും സമാനമായ രീതിയില്‍ ഇന്ത്യാ പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യമുണ്ടായിരുന്നു.

യുക്രെയിനില്‍ റഷ്യന്‍ യുദ്ധം നേരിടുന്ന സുമിയില്‍ കുടുങ്ങിയ 594 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്സിംഗ് പുരി. ഇവരില്‍ 179 പേര്‍ മലയാളികളാണ്. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റുമായി എംബസി ഉദ്യോഗസ്ഥര്‍ ഉടനേ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

റഷ്യ ഇതുവരെ യുക്രെയിനില്‍ അറുന്നൂറോളം മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങള്‍. റഷ്യ യുദ്ധ ശക്തിയുടെ 95 ശതമാനവും യുക്രൈനില്‍ പുറത്തെടുത്തെന്നാണ് അമേരിക്കയുടെ പ്രതിരോധ ഇന്റലിജന്‍സ് വിഭാഗം പറയുന്നത്.

യുക്രെയിനിലെ റഷ്യന്‍ ആക്രണമത്തിന് പിന്നാലെ ലോകമാകെ എണ്ണവില ഉയരുമെന്ന് ആശങ്ക. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 130 ഡോളര്‍ കടന്നതോടെ അതിന്റെ പ്രതിഫലനം ഇന്ത്യയിലുമുണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ബ്രെന്റ് ക്രൂഡോയിലിന്റെ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണിത്. രാജ്യത്ത് ഇതിന്റെ ഫലമായി 22 രൂപ വരെ പെട്രോളിന് ഉയര്‍ന്നേക്കുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില ഒന്‍പത് ശതമാനമാണ് ഉയര്‍ന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്.

യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.  റഷ്യ-യുക്രൈന്‍ യുദ്ധം മുറുകുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 81 പൈസ ഇടിഞ്ഞ് 76.98 ആയി. ഇന്നു വ്യാപാരം പുനരാരംഭിച്ച ഓഹരി വിപണി കനത്ത നഷ്ടത്തിലാണ് തുടരുന്നത്. സെന്‍സെക്സ് 1500ലേറെയും നിഫ്റ്റി 450ഓളവും പോയിന്റ് താഴ്ന്നു.

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു സൂര്യ ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. പാണ്ഡിരാജിന്റെ സംവിധാനത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ എതര്‍ക്കും തുനിന്തവന്‍ ആണ് ഈ ചിത്രം. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മാര്‍ച്ച് 10ന് ആണ് ചിത്രത്തിന്റെ റിലീസ്. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. വിനയ് റായ്, സത്യരാജ്, രാജ്കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‌കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ്  സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. തിയറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം ഒ.ടി.ടിയിലായിക്കും റിലീസ് ചെയ്യുക എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരക്കഥ ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇന്ത്യന്‍ ടെലിവിഷന്‍ സീരിയലുകളിലെ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയയായ നടിയാണ് അങ്കിത ലോഖണ്ഡേ. കടുത്ത വാഹനപ്രേമി കൂടിയായ താരത്തിന്റെ ഗാരേജില്‍ കോടികള്‍ വിലവരുന്ന നിരവധി വാഹനങ്ങള്‍ ഉണ്ട്. ഇപ്പോഴിതാ താരം തന്റെ ഗാരേജില്‍ പുതിയൊരു കാര്‍ കൂടി ചേര്‍ത്തിരിക്കുകയാണ്. ജര്‍മ്മന്‍  ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ വി-ക്ലാസ് ലക്ഷ്വറി എംപിവി ആണ് അങ്കിത ലോഖണ്ഡേ വാങ്ങിയത്. വി220 ഡി എക്സ്‌ക്ലൂസീവ് എല്‍ഡബ്ല്യുബി പതിപ്പാണ് നടി സ്വന്തമാക്കിയത്. വി-ക്ലാസ് ഒരു വലിയ കാറാണ്. മെഴ്‌സിഡസ് ബെന്‍സ് വി ക്ലാസിന്റെ എക്‌സ്‌ഷോറൂം വില 71.10 ലക്ഷം രൂപയില്‍ തുടങ്ങി 1.46 കോടി രൂപ വരെയാണ്. അങ്കിത ലോഖണ്ഡേ വാങ്ങിയ വേരിയന്റിന് ഏകദേശം ഒരു കോടിയിലധികം വില വരും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ്

 സന്ദർശിക്കുക.  www.honesty.news

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS