സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി.ഒരു മാസത്തിനിടെ 50 രൂപയുടെ വർധനവാണ് കോഴി വിലയിലുണ്ടായത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കോഴിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്. ഒരു മാസത്തിനിടെ 50 രൂപയുടെ വർധനവാണ് കോഴി വിലയിലുണ്ടായത്. കിലോയ്ക്ക് 120 രൂപ നിരക്കിൽ കച്ചവടം നടന്നിടത്തുനിന്നാണ് കോഴി വില 160 - 165 ലേക്ക് കുതിച്ചുയർന്നത്. മൊത്തവ്യാപാരികൾക്കു വില വർധന വൻ ലാഭം നേടിക്കൊടുക്കുമ്പോൾ വില താങ്ങാൻ കഴിയാതെ ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലാവുകയാണ്. വില കൂടിയതിനാൽ വിൽപ്പനയിലും കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്ത് കോഴി വില രൂക്ഷമായി വർധിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് മന്ത്രിയെ സമീപിച്ചിരിക്കുകയാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ വില വർദ്ധിപ്പിച്ച് ജനങ്ങൾക്കുമേൽ ഇരട്ടി ഭാരം ഏൽപ്പിക്കാൻ ഇല്ലെന്ന് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.
'കോവിഡാനന്തര കേരളത്തിൽ 20% ഹോട്ടലുടമകൾ പ്രവർത്തനം നിർത്തി. യുദ്ധത്തെ തുടർന്ന് ഭക്ഷ്യ എണ്ണയ്ക്ക് വില കുത്തനെ ഉയർന്നിരിക്കുകയാണ്. ഇതിനെല്ലാം പുറമേയാണ് കോഴി വില കുതിക്കുന്നത്. വിലവർധനയ്ക്ക് പിന്നിൽ കർണാടകത്തിലെയും തമിഴ്നാട്ടിലെയും ലോബികളാണ്. അവർ ഉൽപ്പാദനം കുറച്ചാണ് ഇപ്പോൾ കേരളത്തിൽ വില വർധിപ്പിച്ചിരിക്കുന്നത്. ചൂടുകാലം ആകുമ്പോൾ കേരളത്തിലെ ചെറുകിട ഫാമുകളിൽ ഉൽപാദനം കുറയുന്നത് പതിവാണ്. ഇവരുടെ നഷ്ടം നികത്താൻ സർക്കാരിന്റെ സാമ്പത്തിക സഹായം കോഴി ഫാമുകൾക്ക് ലഭ്യമാക്കണം. അങ്ങനെ വരുമ്പോൾ ഇതരസംസ്ഥാന മാഫിയകളുടെ ചൂഷണത്തിന് കേരളത്തിലെ ഉപഭോക്താക്കൾ ഇരയാക്കപ്പെടില്ല,'- അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |