സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മലയോര മേഖലകളില്‍ കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ അവിടെയും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
വടക്കന്‍ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), ഷിറിയ (കാസര്‍ഗോഡ്), കരവന്നൂര്‍ (തൃശൂര്‍), ഗായത്രി (തൃശൂര്‍) എന്നി നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം തെക്കന്‍ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), നെയ്യാര്‍ (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), മണിമല (ഇടുക്കി), മീനച്ചില്‍ (കോട്ടയം), കോതമംഗലം (എറണാകുളം) എന്നിവിടങ്ങളിലെ നദികളിലെയും ജലനിരപ്പ് ഉയരുന്നുണ്ട്.
കേരള സംസ്ഥാന വൈദ്യതി ബോര്‍ഡിന്റെ കീഴില്‍ ഉള്ള അണക്കെട്ടുകളില്‍ ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ പരിസരങ്ങളില്‍ റെഡ് അലെര്‍ട്ടും തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് പരിസരത്ത് ഓറഞ്ച് അലെര്‍ട്ടും ആണുള്ളത്. കോഴിക്കോട് കുറ്റ്യാടി അണക്കെട്ടില്‍ ബ്ലൂ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ നിലവില്‍ മുന്നറിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളില്‍ സജ്ജമാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഓരോ സംഘത്തെ വീതമാണ് തയ്യാറാക്കിയിട്ടുള്ളത്. സിവില്‍ ഡിഫന്‍സ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്