ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ.

കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചെമ്മണ്ണാറിൽവെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാൻ കയറിയത്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്തു കടന്നത്.
രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിന ജോസഫിന്റെ ചാർജിങ്ങിനായിട്ടിരുന്ന മൊബൈൽ ഫോൺ നിലത്തു വീണു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചു . പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരുക്കേൽപ്പിച്ച് ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രൻ പൊലീസിനോട് പറഞ്ഞത്. ജോസഫിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കഴുത്തിന് ബലമായി പിടിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേക്ഷിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തും.