കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചതായി പരാതി. ഇടുക്കി, പാറേമാവ് പുഴങ്കരയിൽ തങ്കച്ചൻ (67) മൂക്കിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് മാറിയതിനാൽ ഓക്സിജൻ ലഭിക്കാതെ മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവസമയത്ത് സ്ഥലത്തെത്തിയ ഹൗസ് സർജനെ രോഗിയുടെ മകൻ ടി.പി.അജേഷ് ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ഈ പരാതിയിൽ അജേഷിന്റെ പേരിൽ പോലീസ് കേസ് എടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ചൊവ്വാഴ്ച ആശുപത്രിയിലെ ജനറൽ മെഡിസിൻ രണ്ടാം വാർഡിലാണ് സംഭവം. ശ്വാസതടസ്സമടക്കമുള്ള രോഗങ്ങളാൽ ഗുരുതരാവസ്ഥയിലാണ് തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂക്കിലെ ട്യൂബിലൂടെയാണ് ഓക്സിജൻ നൽകിയിരുന്നത്.
ചൊവ്വാഴ്ച രാത്രി മൂക്കിലെ ട്യൂബ് മാറിയതായി കണ്ട മകൻ വിവരം നഴ്സിനെ അറിയിച്ചു. എന്നാൽ, ഡോക്ടറാണ് ട്യൂബ് ഘടിപ്പിക്കേണ്ടതെന്ന് നഴ്‌സ് പറഞ്ഞു. അൽപ്പസമയത്തിനുശേഷം ഹൗസ് സർജൻ ഡോ. അനീറ്റ എത്തിയപ്പോൾ രോഗി മരിച്ചിരുന്നു. ഇത് ബന്ധുക്കളെ അറിയിച്ചതോടെ മകൻ അജേഷ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Also Read: കോട്ടയത്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു; ജാഗ്രതാ നിർദ്ദേശം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





