
ടേക്ക് ഓവര്‍ റൂട്ടുകളില്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെ എസ് ആര്‍ ടി സി. 30 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിന് മുകളില്‍ ദൂരമുള്ള റൂട്ടുകളില്‍ പുതിയതായി തുടങ്ങിയ ടേക്ക് ഓവര്‍ ബസുകള്‍ക്കാണ് ഇത് ബാധകമാകുക. അനധികൃതമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ നേരിടാനാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കുന്നു.
Also Read: മരിച്ചയാളുടെ പേരിലെത്തിയ തപാല്‍ ഉരുപ്പടി നല്‍കിയില്ല; പോസ്റ്റ്മാന് മർദ്ദനം.
കെ എസ് എസ് ആര്‍ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സര്‍വ്വീസുകള്‍ എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകര്യ ബസുകള്‍ സര്‍വീസ് നടത്തുന്നെന്ന പരാതികള്‍ ലഭിച്ചിരുന്നതായി അധികൃതര്‍ പറയുന്നു. ഇത്തരം സര്‍വ്വീസുകള്‍ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെഎസ്എസ്ആര്‍ടി ബസുകള്‍ക്ക് മുന്‍പായി സര്‍വ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 30 % നിരക്ക് ഇളവ് പ്രഖ്യാപിക്കുകയാണെന്നും കെ എസ് ആര്‍ ടി ടി സി വ്യക്തമാക്കുന്നു.
നിരക്കിളവ് പ്രഖ്യാപിക്കുന്നതോടെ ദീര്‍ഘദൂര യാത്രക്കാരെ കെഎസ്‌ആര്‍ടിസിയിലേക്ക് അടുപ്പിക്കാന്‍ സാധിക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ കണക്കുകൂട്ടല്‍. കൂടാതെ സ്വകാര്യ ബസുകളുടെ അനധികൃത സര്‍വീസിന് തടയിടാനും ഇതുവഴി സാധിക്കുമെന്നും കെഎസ്‌ആര്‍ടിസി കണക്കുകൂട്ടുന്നു. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്ന് നിരവധി റൂട്ടുകള്‍ അടുത്തിടെ കെഎസ്‌ആര്‍ടിസി ഏറ്റെടുത്തിരുന്നു. വടക്കന്‍ജില്ലകളിലേക്കുള്ള രാത്രികാല സര്‍വീസുകളില്‍ ചിലതും അടുത്തിടെ കെഎസ്‌ആര്‍ടിസി ഏറ്റെടുത്തിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതലാണ് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ചില റൂട്ടുകള്‍ കെഎസ്‌ആര്‍ടിസി ഏറ്റെടുത്തത്. റൂട്ടുകള്‍ കെഎസ്‌ആര്‍ടിസി ഏറ്റെടുത്തെങ്കിലും ഇടുക്കി പോലുള്ള പ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിനെ തടയിടാന്‍ ലക്ഷ്യമിട്ടാണ് കെഎസ്‌ആര്‍ടിസി നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.







