
താമസസ്ഥലത്തിനടുത്ത് വീണുകിടന്ന ഇതരസംസ്ഥാന തൊഴിലാളി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മരണം ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മരിച്ചയാളുടെ സഹോദരന്‍ പോലീസ് പിടിയിലായി. പശ്ചിമബംഗാള്‍ കുച്ച്‌ബഹര്‍ സ്വദേശിയായ രഞ്ജന്‍ ബര്‍മാനാണ് (26) കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഇയാളുടെ മൂത്ത സഹോദന്‍ ബിനല്‍ ബര്‍മാനെ (30) ആണ് തൊടുപുഴ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
Also Read: എ രാജയ്ക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിയില്‍ സ്റ്റേ നീട്ടണമെന്ന ആവശ്യം തള്ളി.
ഞായറാഴ്ച രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം. നിര്‍മാണത്തൊഴിലാളികളായ ഇരുവരും കാഞ്ഞിരമറ്റം ഭാഗത്ത് വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. സംഭവദിവസം ഇരുവരും ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചു. തുടര്‍ന്ന് കുടുംബപ്രശ്നങ്ങളുടെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും പിന്നീട് അടിപിടിയും ഉണ്ടായി. ഇരുവരെയും പിടിച്ചുമാറ്റിയശേഷം സുഹൃത്തുക്കള്‍ അവരുടെ മുറികളിലേക്കു പോയി. എന്നാല്‍ വീണ്ടും ഇരുവരും തമ്മില്‍ അടിപിടിയുണ്ടാകുകയും ബിനല്‍ രഞ്ജനെ നിലത്ത് അടിച്ചുവീഴ്ത്തി നെഞ്ചില്‍ നിരവധിതവണ ആഞ്ഞു ചവിട്ടുകയും ചെയ്തു.
ബോധരഹിതനായ രഞ്ജന്‍ എഴുന്നേല്‍ക്കാതെ വന്നതോടെ ബിനല്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പുറമേ പരിക്കുകള്‍ കാണാതിരുന്നതിനാല്‍ ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതരോടു പറഞ്ഞത്. പുലര്‍ച്ചെ മൂന്നരയോടെ രഞ്ജന്‍ മരിച്ചു. തുടര്‍ന്നു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ഇയാളുടെ ആറു വാരിയെല്ലുകള്‍ പൊട്ടിയതായി കണ്ടെത്തി.
പോലീസ് ബിനലിന്‍റെ സുഹൃത്തുക്കളെ ചോദ്യംചെയ്തപ്പോള്‍ ഇരുവരും തമ്മില്‍ രാത്രിയില്‍ വഴക്കുണ്ടായതായി ഇവര്‍ മൊഴി നല്‍കി. തുടര്‍ന്ന് ബിനലിനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ രഞ്ജനെ മര്‍ദിച്ചതായും രഞ്ജന് ഹൃദയാഘാതമുണ്ടായെന്നു തെറ്റിദ്ധരിപ്പിച്ചാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചതെന്നും പ്രതി മൊഴി നല്‍കി. തൊടുപുഴ ഡിവൈഎസ്പി എം.ആര്‍. മധുബാബു, സിഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







