
മൂന്നാര്‍-ഉദുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ആയിരം അടി മുകളില്‍നിന്ന് താഴേക്കു പതിച്ച കൂറ്റന്‍ പാറ കാറിനു മുകളില്‍ വീണ് ഒരാള്‍ക്കു പരിക്കേറ്റു. ചിന്നക്കനാല്‍ അപ്പര്‍ സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് (43) പരിക്കേറ്റത്. കാലില്‍ പരിക്കേറ്റയാളെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പെരുമ്പാവൂരിലേക്കു മാറ്റി.
ഇന്നലെ മൂന്നാറില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ പെരിയവരയ്ക്കു സമീപമായിരുന്നു അപകടം. ആയിരം അടി മുകളില്‍നിന്ന് അതിവേഗത്തിലെത്തിയ പടുകൂറ്റന്‍ പാറ റോഡിലേക്കു പതിച്ചപ്പോള്‍ അടര്‍ന്നു തെറിച്ച പാറക്കഷണങ്ങള്‍ തട്ടിയാണ് കാര്‍ തകര്‍ന്നത്. പാറ വന്നു തട്ടിയതോടെ നിയന്ത്രണം തെറ്റിയ കാര്‍ റോഡിന്‍റെ ഒരു വശത്തായുള്ള താഴ്ചയിലേക്ക് മറിയാതെ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.
ചാലക്കുടിയില്‍നിന്ന് എത്തിയ വിനോദസഞ്ചാരികളെ രാജമലയില്‍ എത്തിച്ച ശേഷം മൂന്നാറിലേക്ക് ഭക്ഷണം കഴിക്കാന്‍ വരുന്നതിനിടെയാണ് ഡ്രൈവറായ അന്തോണി രാജ് അപകടത്തില്‍പ്പെട്ടത്. ഉയരത്തില്‍നിന്ന് അതിവേഗത്തിലെത്തിയ പാറ റോഡില്‍ കുത്തിയ ശേഷം ഉയര്‍ന്നു പൊങ്ങി താഴ്ചയിലുള്ള പുഴയുടെ മറുവശത്തേക്കാണ് പതിച്ചത്.
പരിക്കേറ്റയാളെ അതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പാറക്കഷങ്ങള്‍ തട്ടി കാറിന്‍റെ ഡോര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തിന്‍റെ പ്ലാറ്റ്‌ഫോം രണ്ടായി വളയുന്ന വിധത്തിലായിരുന്നു പാറകള്‍ വന്നു പതിച്ചത്.
നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. ബൈക്കും ഓട്ടോയുമടക്കമുള്ള നിരവധി ചെറുവാഹനങ്ങളാണ് അപകടത്തിന് തൊട്ടുമുമ്പ് ഇതുവഴി കടന്നു പോയത്. അപ്രതീക്ഷിതമായി മലമുകളില്‍നിന്നു പാറ വന്നു പതിച്ചതോടെ ഇതു വഴിയുള്ള യാത്രക്കാര്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം രണ്ടുമണിക്കൂറോളം പെയ്ത കനത്ത മഴയില്‍ തെന്നിമാറിയ പാറക്കെട്ട് ഇളക്കം തട്ടി ഉയരത്തില്‍നിന്നു വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








