
ദേവികുളം മുൻ തഹസീല്‍ദാര്‍ക്ക് നാലുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷിച്ചത്. ഇടുക്കി ജില്ലയിലെ ദേവികുളം തഹസീല്‍ദാറായിരുന്ന രാമൻകുട്ടിയെയാണ് കേടതി ശിക്ഷിച്ചത്.
2001-2002 കാലഘട്ടത്തില്‍ ദേവികുളം തഹസീല്‍ദാറായിരുന്നു രാമൻ കുട്ടി. ഇക്കാലത്ത് കണ്ണൻ ദേവൻ ഹില്‍സ് വില്ലേജില്‍ പെട്ട സര്‍ക്കാര്‍ വക 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരില്‍ പട്ടയം പിടിച്ച് നല്‍കി സര്‍ക്കാരിന് നഷ്ടം ഉണ്ടാക്കിയതിന് ഇടുക്കി വിജിലൻസ് യൂനിറ്റ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം നല്‍കിയ കേസിലാണ് ഒന്നാം പ്രതിയായ ദേവികുളം മുൻ തഹസീല്‍ദാറായിരുന്ന രാമൻകുട്ടിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഇടുക്കി വിജിലൻസ് മുൻ ഡി.വൈ.എസ്.പി കെ.വി. ജോസഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടുക്കി വിജിലൻസ് മുൻ ഇൻസ്പെക്ടര്‍മാരായിരുന്ന വി. വിജയൻ, മുഹമ്മദ് കബീര്‍ റാവുത്തര്‍, എ.സി. ജോസഫ്, അലക്സ്.എം.വര്‍ക്കി എന്നിവര്‍ അന്വേഷണം നടത്തി ഇടുക്കി വിജിലൻസ് മുൻ ഡി.വൈ.എസ്.പി പി.ടി കൃഷ്ണൻകുട്ടി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതിയായ രാമൻകുട്ടി കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എ സരിത ഹാജരായി. പ്രതിയെ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലില്‍ അടച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






