
വിവാദ സിനിമ 'ദ കേരള സ്റ്റോറി'യുടെ പ്രദര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സംഭവം ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടുക്കി രൂപതയുടെ വിശദീകരണം വരുന്നത്. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി കുട്ടികള്‍ പ്രണയക്കുരുക്കില്‍ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയുടെ മീഡിയ ഡയറക്ടര്‍ ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു.
Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (08 - ഏപ്രിൽ - 2024)
ക്ലാസിലെ ഒരു വിഷയം പ്രണയം ആയിരുന്നു, ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടതാണ്, നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാൽ ആണ് വിഷയം എടുത്തത്, അതിനെ കുറിച്ചുള്ള ബോധവത്കരണവും നൽകിയിട്ടുണ്ട്, സിനിമയിലെ പ്രമേയം പ്രണയം ആയത് കൊണ്ടാണ് ബോധവത്ക്കരണത്തിന് ഉപയോഗിച്ചത്. വിവാദമായത് കൊണ്ട് തെരഞ്ഞെടുത്തത് അല്ലെന്നും വിശദീകരണം. വിശ്വോത്സവത്തിന്‍റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രദര്‍ശനം നടത്തിയത്.
കുട്ടികള്‍ക്ക് മുന്നില്‍ ഒരിക്കലും ഒരു വര്‍ഗീയ ആശയത്തെക്കുറിച്ച് പറയാന്‍ ഒരു തരത്തിലും പരിശ്രമിച്ചിട്ടില്ലെന്ന് രൂപതയുടെ മീഡിയ ഡയറക്ടര്‍ വിശദീകരിച്ചു. പ്രണയക്കുരുക്കിലാക്കി തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്ന ലൗ ജിഹാദ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പ്രണയത്തെക്കുറിച്ച് പറയുമ്പോഴും ദി കേരള സ്‌റ്റോറിയെക്കുറിച്ച് പറയുമ്പോഴും ഒരു തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടില്ലെന്നും രൂപത വിശദീകരിച്ചു.