
പൈനാവ് 56 കോളനിയില്‍ താമസിക്കുന്ന കൊച്ചുമലയില്‍ അന്നക്കുട്ടി (62), കൊച്ചുമകള്‍ ലിയ (3) എന്നിവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, ഇവരുടെ പൈനാവ് 56 കോളനിയിലുള്ള രണ്ടു വീടുകളും തീയിട്ട് നശിപ്പിക്കുകയും ചെയ്‌ത കേസിൽ റിമാന്‍റിലായിരുന്ന കഞ്ഞിക്കുഴി നിരപ്പേല്‍ സന്തോഷിനെ (53) കോടതിയില്‍ നിന്നും ഒരാഴ്ചത്തെ തെളിവെടുപ്പിനായി ഇടുക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
പ്രതിയെ പൈനാവ് പൊതുമരാമത്ത് വകുപ്പിന്‍റെ കോര്‍ട്ടേഴ്സില്‍ എത്തിച്ച് തെളിവെടുത്തു.ആള്‍താമസമില്ലാത്ത കോര്‍ട്ടേഴ്സില്‍ വെച്ചാണ് വീടുകള്‍ക്ക് തീ വയ്ക്കുവാനുള്ള തുണിപ്പന്തം നിര്‍മ്മിച്ചത്. ജൂൺ 15ന് വൈകിട്ട് തമിഴ്നാട്ടില്‍ നിന്ന് വരുന്നവഴി കുഞ്ചിത്തണ്ണിയില്‍ നിന്നാണ് തീപ്പന്തം ഉണ്ടാക്കാനുള്ള തുണിവാങ്ങിയത്. കോര്‍ട്ടേഴ്സില്‍വെച്ച് പന്തമുണ്ടാക്കിയശേഷം 16 ന് വെളുപ്പിന് നാലിനാണ് 56 കോളനിയിലെത്തി വീടുകള്‍ക്ക് തീവെച്ചത്.
ഇന്ന് സന്തോഷിനെ അങ്കമാലി കറുകുറ്റിയില്‍ ഹോംനേഴ്സായി ജോലിചെയ്തിരുന്ന വീട്ടിലും, പെട്രോള്‍ വാങ്ങിയ പമ്പിലും, പണം പിൻവലിച്ച എ.ടി.എം കൗണ്ടറിലും എത്തിച്ച് തെളിവെടുപ്പു നടത്തും. പ്രതി ഒളിവിൽ താമസിച്ച തമിഴ്നാട്ടിലെ തേനി സിന്ദൂരപ്പെട്ടിയിൽ നാളെ തെളിവെടുപ്പ് നടത്തുമെന്ന് ഇടുക്കി പോലീസ് പറഞ്ഞു.
നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് പ്രതിയെ പൈനാവില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതക ശ്രമവും വീടുകള്‍ക്ക് തീവെച്ചതും 56 കോളനിയിലാണ് ഇവിടെയെത്തുമ്പോള്‍ വന്‍ പ്രതിഷേധമുണ്ടകാനുള്ള സാധ്യത കണക്കിലെടുത്ത് എന്നാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല.




