
ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ പാഷൻ ഫ്രൂട്ടിന്റെ വിലയിടിഞ്ഞു. ജനുവരി മുതല്‍ ഏപ്രില്‍ വരെ 50 മുതല്‍ 70 രൂപ വരെ ലഭിച്ചുകൊണ്ടിരുന്ന പാഷൻ ഫ്രൂട്ടിന് നിലവില്‍ 30-40 രൂപമാത്രം. മഴക്കാലത്ത് പള്‍പ്പ് നിർമാണവും ചെലവും കുറഞ്ഞതും ഉത്പാദനം വർധിച്ചതുമാണ് വിലയിടിയാൻ കാരണം. കോട്ടയത്തും കൊച്ചിയിലുമുള്ള ചെറുകിട വ്യാപാരികളും, പള്‍പ്പ്, സിറപ്പ് നിർമാതാക്കളും, കയറ്റുമതിക്കാരുമാണ് പാഷൻ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാർ.
മഴക്കാലം തുടങ്ങിയതോടെ പള്‍പ്പ് ഉപയോഗിച്ചുള്ള ജ്യൂസ് നിർമാണം കുറഞ്ഞു. ഇവർ പാഷൻ ഫ്രൂട്ട് ശേഖരിക്കുന്നത് നിർത്തുകയുംചെയ്തു. കാണാൻ ആകർഷകമായ ചുവന്ന, റോസ് കളറുകളുള്ള ഹൈബ്രിഡ് പാഷൻ ഫ്രൂട്ടും മഞ്ഞനിറമുള്ള നാടൻ പാഷൻ ഫ്രൂട്ടും വിപണിയിലെത്തുന്നുണ്ട്. കാണാൻ ആകർഷകമായതിനാലും വലുപ്പം കൂടുതലായതുകൊണ്ടും ഹൈബ്രിഡ് ഇനത്തിനാണ് ചെറുകിട വിപണിയില്‍ ആവശ്യക്കാർ ഏറെ. എന്നാല്‍, ഉള്ളിലെ പള്‍പ്പിന് നിറവും മണവും കൂടുതല്‍ നാടൻ ഇനത്തിനാണ്.
പള്‍പ്പും സിറപ്പും നിർമിക്കുന്നവർക്കും മഞ്ഞനിറമുള്ള നാടൻ ഫ്രൂട്ടാണ് ആവശ്യം. നാടൻ ഇനത്തിന് കീടബാധയും കുറവാണ്. നാടൻ ഹൈബ്രിഡ് പാഷൻ ഫ്രൂട്ട് ഇനങ്ങള്‍ ആഭ്യന്തരവിപണി കൈയ്യടക്കുമ്പോള്‍ കയറ്റുമതിക്കാർ ഹൈറേഞ്ചില്‍ തേടുന്നത് കാന്തല്ലൂർ പാഷൻഫ്രൂട്ടാണ്. മധുരമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ചെറിയ സുഗന്ധവും ഉണ്ട്. വളം, കീടനാശിനി എന്നിവ ഉപയോഗിക്കാതെ വളരുന്ന ഇവ, പ്രദേശത്ത് എത്തുന്ന സഞ്ചാരികളും വാങ്ങുന്നു. കാന്തല്ലൂരിന് പുറത്ത് ഇവയ്ക്ക് വിളവ് ലഭിക്കില്ല. വിപണിയില്‍ ആവശ്യക്കാർ കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ വ്യാപാരികള്‍ പാഷൻഫ്രൂട്ട് ശേഖരിക്കുവാൻ മടിക്കുന്നു. ശേഖരിച്ചവ വിറ്റുപോയില്ലെങ്കില്‍ നഷ്ടം വരുമെന്നതാണ് കാരണം.