
കുമളിയിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തി. ചെളിമട - മുരുക്കടി റോഡരുകിലെ കാപ്പിത്തോട്ടത്തിൽ നാട്ടുകാരാണ് ജഡം കണ്ടെത്തിയത്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും ജനവാസ മേഖലയിൽ എത്തിയ വയസ്സ് പ്രായമുള്ള പോത്താണ് ചത്തത്. ജഢത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
വനമേഖലയിൽ നിന്നും കൂട്ടത്തോടെ ഇറങ്ങി വരുന്ന കാട്ടുപോത്തുകൾ സ്പ്രിംഗ് വാലി, ചെളിമട, മുരുക്കടി മേഖലകളിലെല്ലാം കർഷകർക്ക് ഭീഷണിയായിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് പ്ലാസ്റ്റിക്ക് ഉൾപ്പടെ മാലിന്യങ്ങൾ ഉള്ളിൽ ചെന്ന് ചത്തതെന്നാണ് പ്രാഥമിക വിവരം. കുമളി റേഞ്ച് ഓഫീസർ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഡോ.അനുമോദ് പോസ്റ്റുമോർട്ടം നടപടികൾ നടത്തി. വനപാലകരുടെ നേതൃത്വത്തിൽ ജഢം പ്രദേശത്ത് തന്നെ സംസ്കരിച്ചു.





