
കട്ടപ്പനയില്‍ വ്യാജ ലോട്ടറി ടിക്കറ്റുള്‍ ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടല്‍. നറുക്കെടുപ്പില്‍ 5000 രൂപ ലഭിച്ച കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോകോപ്പി തയാറാക്കിഏജൻസികളില്‍നിന്നടക്കം മൂന്നംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്.
വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. നറുക്കെടുപ്പില്‍ 5000 രൂപ പ്രൈസ് അടിച്ച ലോട്ടറിയുടെ വിവിധ സീരിസുകളില്‍ ഫോട്ടോകോപ്പി സൃഷ്ടിച്ചശേഷം വിവിധ ഇടങ്ങളിലെ ഏജൻസിയില്‍ എത്തി ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു പണം കൈപ്പറ്റുകയായിരുന്നു.4851 എന്നനമ്പ രില്‍ അവസാനിക്കുന്ന കാരുണ്യപ്ലസ് ലോട്ടറിയുടെ വിവിധ സീരിസുകള്‍ ആണ് തട്ടിപ്പു സംഘം നിർമിച്ചത്. അതോടൊപ്പം കട്ടപ്പനയിലെ ഒരു ഏജിൻസിയുടെ സീലും നിർമിച്ചിടുത്തായിരുന്നു തട്ടിപ്പ്.
ഇത്തരത്തില്‍ നിർമിച്ചെടുത്ത കള്ള ടിക്കറ്റുകള്‍ ഏജൻസികള്‍ക്ക് പുറമെ ചെറുകുട വില്‍പ്പനക്കരുടെ എടുത്തും മാറിയിട്ടുണ്ടെന്നാണ് നിഗമനം. നിലവില്‍ കട്ടപ്പനയിലെ രണ്ട് ഏജൻസികളിലും നെടുങ്കണ്ടത്ത് ഒരു ഏജൻസിയിലും തൂക്കുപാലത്ത് രണ്ട് ഏജൻസികളിലുമാണ് തട്ടിപ്പ് സംഘമെത്തി കബളിപ്പിച്ച് പണം തട്ടിയത്.
സംഭവത്തില്‍ വിവിധ മേഖലകളിലെ ഏജൻസികള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ നെടുംകണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ബാലഗ്രാം സ്വദേശിയെ ഏജൻസി ജീവനക്കാർ തിരിച്ചറിഞ്ഞു. ചുവന്ന സ്വിഫ്റ്റ് കാറില്‍ എത്തിയ മൂവർ സംഘത്തില്‍ ഒരാളേക്കൂടി പിടികൂടാൻ ഉണ്ട്.






