
ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ ഏറ്റുമുട്ടിലിലാണ് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചത്. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്.
വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോർപ് എക്സിൽ പറഞ്ഞു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചിൽ നടത്തിയത്.
കശ്മീരിൽ നിയമസഭാ തിതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണു പ്രദേശത്ത് ഭീകരാക്രമണം നടന്നത്. സെപ്റ്റംബർ 18 മുതലാണ് വോട്ടെടുപ്പ്. കഠ്‌വയിലെ ഖാന്ദാരയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് സുരക്ഷാസൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇവരിൽനിന്ന് എകെ 47 തോക്കുകളും പിസ്റ്റളും മാഗസിനുകളും മൊബൈൽ ഫോണും പിടികൂടി.

