
കാപ്പിക്കുരുവും അടയ്ക്കായും മോഷ്ടിച്ച് വിറ്റ രണ്ടു യുവാക്കൾ പിടിയിൽ. വണ്ണപ്പുറം മുണ്ടന്‍മുടി തൈവിളാകം പ്രദീപ് (20), ഓലിക്കല്‍ ഷിഹാബ് (38) എന്നിവരാണ് പിടിയിലായത്. കാളിയാര്‍ ഇന്‍സ്‌പെക്ടര്‍ എച്ച് എല്‍ ഹണിയുടെ നിർദേശം പ്രകാരം എസ് ഐ മാരായ ഷംസ്, സിയാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ 18ന് രാത്രി മുണ്ടന്‍മുടി തോട്ടുങ്കല്‍ മാത്യുവിന്റ വീട്ടില്‍ നിന്നാണ് ഇവർ മോഷ്ടിച്ചത്.
60 കിലോ കാപ്പിക്കുരുവും ഉണങ്ങാനിട്ടിരുന്ന അടയ്ക്കായുമാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങൾ വെണ്‍മണിയില്‍ ഉള്ള കടയില്‍ വിൽപ്പന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും സംശയത്തിന്റെയും അടിസ്ഥാനത്തില്‍ ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതികളെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.