HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ; ഇടപെടലുമായി ബാലാവകാശ കമ്മീഷൻ, നടപടി ചർച്ച ചെയ്യാൻ ഇന്ന് അടിയന്തിര പിടിഎ യോഗം

പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിലെ അധ്യാപകർക്ക് നേരെ ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്ന സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു

പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിലെ അധ്യാപകർക്ക് നേരെ ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്ന സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു. പുറത്തുവന്ന വീഡിയോയും അത് എങ്ങനെ പുറത്തുവന്നുവെന്ന കാര്യവും കമ്മീഷൻ പരിശോധിക്കും. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. 


സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിക്ക് ബാലാവകാശ കമ്മീഷൻ കൗൺസിലിങ് നടത്തും. ഫെബ്രുവരി ആറിന് സ്ക്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലവകാശകമ്മീഷൻ അറിയിച്ചു. അതേസമയം ഈ സംഭവത്തിൽ ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ചും വീഡിയോ പുറത്ത് വന്നതുൾപ്പടെയുള്ളം കാര്യങ്ങളിലുമാണ് വിശദീകരണം തേടിയിരിക്കുന്നത്. 


വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം സ്കൂൾ അധികൃതർ സസ്‍പെൻഡ് ചെയ്തിരുന്നു. നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ സ്കൂളിലെ അധ്യാപക രക്ഷകർതൃ സമിതി ഇന്ന് അടിയന്തിര യോഗം ചേരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇപ്പോൾ പുറത്തുവന്ന സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ ഫോൺ കൊണ്ട് വരരുതെന്ന് വിദ്യാർത്ഥികൾക്ക് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ നടന്നത്.


വിദ്യാർത്ഥിയിൽ നിന്ന് പിടിച്ച ഫോൺ അധ്യാപകൻ, പ്രധാന അധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.


ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.