
ഇടുക്കി മുട്ടം സർവീസ് സഹകരണ ബാങ്കിൽ തീ പിടുത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം. ബാങ്ക് ഭരണസമിതിയുടെ പരാതിയിൽ മുട്ടം പൊലീസാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിലെ റെക്കോർഡ്സ് റൂമിനാണ് തീ പിടിച്ചത്. പഴയ രേഖകൾ അടങ്ങുന്ന ഫയലുകളാണ് കത്തി നശിച്ചതെന്നാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. അപകടത്തിൻ്റെ കാരണം ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ റെക്കോർഡ്സ് റൂമിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തൊടുപുഴ മൂലമറ്റം എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തി തീയണച്ചു. ഷോർട്ട് സർക്ക്യൂട്ടാകാം അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറെനാളായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കാണിത്. ഫയലുകൾ അടക്കം വിലപ്പെട്ടതൊന്നും നശിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.