
ഇടുക്കി തട്ടേക്കണ്ണിയിൽ മധ്യവയസ്കനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തി. തട്ടേക്കണ്ണി സ്വദേശി ചെറിയാം കുന്നേൽ മോഹനൻ (58 ) നെയാണ് സുഹൃത്തിൻ്റെ വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. തട്ടേക്കണ്ണി വലിയകുന്നത്ത് ഡെൽഫിൻ (30)ൻ്റെ വീട്ടുമുറ്റത്താണ് മൃതദേഹം കാണപ്പെട്ടത്.
ഡെൽഫിനും മോഹനനും ഒരുമിച്ച് ഡെൽഫിൻ്റെ വീട്ടിൽ മദ്യപിച്ചിരിക്കെ ഇരുവരും തമ്മിൽ വാക്കുതർക്കവും കൈയ്യേറ്റവും ഉണ്ടായി. തുടർന്ന് ഡെൽഫിൻ മോഹനനെ പലവട്ടം ഉപദ്രവിച്ച് മുറ്റത്ത് തള്ളിയിട്ട ശേഷം കതകടച്ച് കിടന്നു. പുലർച്ചെ മോഹനൻ വീട്ടുമുറ്റത്ത് ചലനമറ്റ് കിടക്കുന്നത് കണ്ട് ഡെൽഫിൻ്റെ ഭാര്യ അയൽവാസികളെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും മോഹനൻ്റെ മകനും ചേർന്ന് നേര്യമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മോഹനന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കരിമണൽ പോലീസ് കേസെടുത്തു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആന്തരികാവയവങ്ങൾക്കേറ്റക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യുവിൻ്റെ നിർദേശ പ്രകാരം കരിമണൽ പോലീസ് ഇൻസ്പെക്ടർ കെ.എസ്. സുരേഷ്കുമാർ , എസ്.ഐ.മാരായ രാജേഷ് , ജോളി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഭാര്യ: പരേതയായ മണിയമ്മ.മക്കൾ: സതീഷ്, നിഷ . മരുമക്കൾ: രഞ്ജിത്ത്, സീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11- ന് തട്ടേക്കണ്ണിയിലെ വീട്ടുവളപ്പിൽ.