
ഇടുക്കിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടു. നെടുങ്കണ്ടം പാറത്തോട് സ്വദേശിനി ഗുണമണി വീട്ടിൽ ഡോ. വിജയലക്ഷ്മി (29) യും കുഞ്ഞുമാണ് മരണപ്പെട്ടത്. പൂർണ്ണ ഗർഭിണിയായ വിജയലക്ഷ്മിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വാഭാവിക പ്രസവം നടക്കാത്തതിനെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഓപ്പറേഷൻ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
രാത്രി ഒൻപത് മണിയോടെ ശാരീരിക അസ്വാസ്ഥ്യം കാണിച്ചതോടെ വിജയലക്ഷ്മിയെ തേനി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാൽ യാത്രാമദ്ധ്യേ യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. ആന്തരിക രക്തശ്രാവമാണ് ആരോഗ്യസ്ഥിതി മോശമാകാനും മരണത്തിലേയ്ക്ക് നയിച്ചതെന്ന നിഗമനമാണ് ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
ഉടുമ്പൻചോല മുൻ പഞ്ചായത്ത് പ്രസിഡന്റ് ശശികലയും ഭർത്താവ് മുരുകേശൻ്റെയും മകൻ ഡോ. വീരകിഷോറാണ് ഭർത്താവ്. ഉടുമ്പൻചോല ആശുപത്രിയിൽ ഡോക്ടറായി തുടരുമ്പോൾ പഠനത്തിനായി ലീവെടുക്കുകയും പാറത്തോട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയായിരുന്നു ഡോ. വിജയലക്ഷ്മി.