
നടുറോഡിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ആംബുലൻസിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച രോഗിയുമായി വന്ന ആംബുലൻസ് ബൈക്കുകളിൽ ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെ ചികിത്സയിലിരുന്ന രോഗി മരിച്ചു. വെള്ളറട കോവില്ലൂര്‍ സ്വദേശി ഡാനി കെ സാബു (38) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നെട്ട ശങ്കരന്‍ കടവിലായിരുന്നു അപകടം. ഡ്രൈവറായ ഡാനി സവാരി കഴിഞ്ഞ് ലോറി കുലശേഖരത്ത് ഒതുക്കിയശേഷം വീട്ടിലേക്ക് വരുന്നതിനിടയിലാണ് നിയന്ത്രണം വിട്ട ബൈക്ക് ശങ്കരന്‍ കടവിന് സമീപം അപകടത്തില്‍പ്പെട്ടത്.
റോഡിലേക്ക് തെറിച്ച് വീണ ഡാനിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പനച്ചമൂട് ജംഗ്ഷനിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ച വാഹനം ബൈക്കുകളിൽ തട്ടി മറിയുകയായിരുന്നു. ആംബുലന്‍സ് മറിഞ്ഞതോടെ വീണ്ടും പരിക്കേറ്റ ഡാനിയുടെ നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
പനച്ചമൂട് ജംഗ്ഷനിൽ നടന്ന സംഭവത്തിൽ ആംബുലൻസ് ഡ്രൈവറും ബൈക്ക് യാത്രികരുമടക്കം ഉൾപ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒടുവിൽ പരുക്കേറ്റവരെ വഴിയിലിട്ടിരുന്ന ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. പനച്ചമൂട്ടില്‍ നടുറോഡില്‍ ആംബുലന്‍സ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ നേരത്തെ ഉണ്ടായിരുന്നു. ഇത്തരത്തിൽ റോഡില്‍ കിടന്ന ആംബുലന്‍സിൽ ഇരിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് രോഗിയുമായി വന്ന ആംബുലന്‍സ് ബൈക്കുകളിൽ ഇടിച്ച് അപകടമുണ്ടായത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.