മൂവാറ്റുപുഴ കല്ലൂർക്കാട് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. മൂവാറ്റുപുഴ കമ്പനിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി മണിയറൻകുടി സ്വദേശി മുഹമ്മദ് ഷെരീഫ് ഷംസുദിൻ (25) ആണ് അറസ്റ്റിലായത്. ഇയാളെ മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം മുഹമ്മദിനെയാണ് ശനിയാഴ്ച വൈകിട്ട് നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറ ഭാഗത്തു വച്ച് വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്.പതിവു വാഹന പരിശോധന നടത്തുന്നതിനിടയിലാണ് വഴിയാഞ്ചിറ ഭാഗത്ത് വഴിയരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടിരിക്കുന്നത് എസ്ഐയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാറിനടുത്തെത്തി ചോദ്യം ചെയ്തതോടെ മുഹമ്മദ് ഷെരീഫ് കാറെടുത്ത് എസ്ഐയെ അപായപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതിയെ രക്ഷപെടാൻ സഹായിച്ച സുഹൃത്തുക്കളായ ഈരാറ്റുപേട്ട സ്വദേശികളായ ഷാഹിദ്, റഫ്‌സൽ എന്നിവരെ ക്ലലൂർക്കാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അപകടമുണ്ടാക്കിയ കാറിലൽ മുഹമ്മദ് ഷെരീഫിനൊപ്പമുണ്ടായിരുന്ന രണ്ടാം പ്രതി തൊടുപുഴ സ്വദേശി ആസിഫിനായി പോലീസ് അന്വേഷണം നടത്തിവരികയാണ്.