HONESTY NEWS ADS

Electro Tech Nedumkandam

 

പീരുമേട്ടിലെ സീതയുടെ ദുരൂഹ മരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി: പീരുമേട്ടിലെ സീതയുടെ ദുരൂഹ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

ഇടുക്കി പീരുമേട്ടിലെ സീതയുടെ ദുരൂഹ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു. സീതയുടെ മരണത്തെ കുറിച്ച് സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പീരുമേട് ഗവണ്‍മെന്‌റ് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് ഉത്തരവുണ്ടായത്. ഭാര്യയെ കാട്ടാന ചവിട്ടി കൊന്നതാണെന്ന് കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് ആരോപിച്ച സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എന്നാല്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കും.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീതയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വനവിഭവം ശേഖരിക്കാന്‍ പോയപ്പോള്‍ സീത കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യം പുറംലോകമറിഞ്ഞ വാര്‍ത്ത. എന്നാല്‍ സീതയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമായിരുന്നു എന്ന വിവരമാണ് പുറത്തുവന്നത്. ഇതോടെ സീതയുടെ മരണത്തില്‍ വൈരുദ്ധ്യമൊഴി നല്‍കിയ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ വനംവകുപ്പ് നടത്തുന്ന ശ്രമമാണ് ഇതെന്നാണ് സീതയുടെ ഭര്‍ത്താവിന്റെ ആരോപണം.


അതേ സമയം സീതയുടെ മരണത്തില്‍ പൊലീസും വനം വകുപ്പും രണ്ട് തട്ടിലാണ്. നടന്നത് കൊലപാതകമാണെന്ന് വനംവകുപ്പ് ഉറപ്പിക്കുമ്പോള്‍ ,സീത മരിച്ചത് കാട്ടാന ആക്രമണത്തിലാണെന്നാണ് പൊലീസ് പറയുന്നത്. സീതയ്ക്ക് അപകടം സംഭവിച്ച സ്ഥലത്ത് ആന ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തില്‍ സീതയുടെ ഭര്‍ത്താവ് ബിനുവിന്റെയും ഇവരുടെ രണ്ട് മക്കളുടെയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു.കഴിഞ്ഞ ദിവസം പൊലീസിന്റെ ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പൊലീസും വനപാലകരും സ്ഥലത്തു നിരീക്ഷണവും നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീതയുടെ മരണം സംഭവിക്കുന്നത്. എന്നാല്‍ ഞായറാഴ്ചയാണ് സ്ഥലത്ത് പരിശോധന നടന്നത്. അതിനാല്‍ ഇവിടെ കാട്ടാനയുണ്ടെന്ന പേര് വരുത്തിതീര്‍ക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പിന്റെ അഭിപ്രായം.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS