
അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റിയിരുന്നു. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് സന്ധ്യ.
ശനിയാഴ്ച രാത്രി പത്തരയ്ക്കുണ്ടായ മണ്ണിടിച്ചിലിൽ സ്ലാബിനടിയിൽ പെട്ടുപോയ സന്ധ്യയെ ആറ് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. പക്ഷേ കാൽമുട്ടിന് താഴോട്ട് എല്ലുകളും പേശികളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു. ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും പേശികള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചതിന് പിന്നാലെയാണ് കുടുംബത്തിന്‍റെ ദുരവസ്ഥ. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ വിഷയം ഏറ്റെടുത്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

