പ്രത്യാശയുടെ പ്രവാചകരാകാൻ വിളിക്കപ്പെട്ടവരാണ് പാലിയേറ്റീവ് ശുശ്രൂഷകരെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. മുരിക്കാശേരി അൽഫോൻസ പാലിയേറ്റീവ് സെന്ററിൽ നടന്ന ഇടുക്കി രൂപത ഗുഡ് സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് വോളണ്ടിയേഴ്സ് മീറ്റായ “ഗാർഡിയൻ എയ്ഞ്ചൽസ് മീറ്റ്” ൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിത സാക്ഷ്യം വഴി ബലിയായിതീരാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനും. നമ്മൾ ഓരോരുത്തരും മുറിഞ്ഞ് കുർബാനയായി മാറുമ്പോഴാണ് വിശുദ്ധ കുർബാന അർത്ഥപൂർണമാകുന്നത്. രോഗി ശുശ്രൂഷ ഈശോയുടെ ആഹ്വാനമനുസരിച്ചുള്ള ഏറ്റവും മഹനീയമായ പ്രവർത്തിയാണെന്നും മാർ ജോൺ നെല്ലിക്കുന്നേൽ വ്യക്തമാക്കി.
രൂപത ഡയറക്ടർ റവ.ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ അധ്യക്ഷത വഹിച്ചു. രൂപതയിലെ 65 ഇടവകകളിൽ പാലിയേറ്റീവ് പ്രവർത്തനം സജീവമായി നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറിലധികം വോളണ്ടിയേഴ്സ് സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ ഇടവകകളിൽ കുടുംബാംഗങ്ങൾക്ക് മാതൃകാപരമായ രോഗീശ്രൂഷ ചെയ്യുന്ന പ്രീതി ബാബു വേഴപ്പറമ്പിൽ, ഹിത റെജി പണൂർ, ബെന്നി - ആലീസ് മഞ്ഞക്കാലായിൽ, ജ്യോതി സന്തോഷ് ഇടപ്പറമ്പിൽ, സരിത സന്തോഷ് ചമ്മരപ്പിള്ളിൽ, ലിന്റ ജിയോ കണ്ണംമ്പുഴ, ഡോളി ഡോമിനിക് ഓലിയപ്പുറം, തോമസ് ജോസ് ഇലവുങ്കൽ എന്നിവരെ ബിഷപ്പ് ചടങ്ങിൽ ആദരിച്ചു.
പാലിയേറ്റീവ് വോളണ്ടിയേഴ്സിന് ഫാ.സെബാസ്റ്റ്യൻ മനക്കലേട്ട് ക്ലാസ് നയിച്ചു. ഗുഡ് സമരിറ്റൻ പാലിയേറ്റീവ് രൂപത സെക്രട്ടറി സിസ്റ്റർ റോസിൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് ഡയക്ടർ ഫാ.ജോൺസൺ ചെറുകുന്നേൽ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഫാ. ആനന്ദ് പള്ളിവാതുക്കൽ, ഡോ.സിസ്റ്റർ സുഗുണ , ജോസ് പൂതക്കുഴി, റോബർട്ട് കണ്ണൻചിറ, , സാബു ചൂരത്തൊട്ടി, മുരിക്കാശേരി പള്ളി പള്ളിവികാരി ഫാ.ജിജി വടക്കേൽ എന്നിവർ പ്രസംഗിച്ചു. രൂപതയുടെ കീഴിൽ ഉള്ള വിവിധ ഇടവകയിൽ നിന്നും നിരവധി ആളുകളും പരിപാടിയുടെ ഭാഗമായി.


