നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം കർശനമാക്കിയതിനെത്തുടർന്ന് ഇടുക്കി ജില്ലയിൽ ഇതുവരെ 8330 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് നടപടി.
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന 542 പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 7785 പോസ്റ്ററുകളും ബോർഡുകളും, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അവരുടെ അനുമതിയില്ലാതെ സ്ഥാപിച്ച മൂന്ന് പോസ്റ്ററുകളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.
പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ സി-വിജിൽ (c-VIGIL) ആപ്പ് വഴി ജില്ലയിൽ ഇതുവരെ 573 പരാതികളാണ് ലഭിച്ചത്. ഇതിൽ ഭൂരിഭാഗം പരാതികളിലും അടിയന്തര നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് കഴിയും വരെ പരിശോധന കർശനമായി തുടരുമെന്നും, ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സി-വിജിൽ ആപ്പ് വഴി പൊതുജനങ്ങൾക്ക് പരാതി നൽകാൻ കഴിയുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





