കോൺഗ്രസ് നേതാവ് ജോയി തോമസ് നടത്തിയ പ്രസംഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം. ചെറുതോണിയിൽ നടന്ന യോഗത്തിൽ ജോയി തോമസ് നടത്തിയതത് പരസ്യമായ കൊലവിളി പ്രസംഗമാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ആരോപിച്ചു. കോളജ് വിദ്യാർത്ഥിയായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുമെന്നും അധികാരത്തിൽ വന്നാൽ കേസ് പുനഃപരിശോധിച്ച് അട്ടിമറിക്കുമെന്നുമുള്ള പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് കൺസ്യൂമർഫെഡ് ചെയർമാനായിരുന്നപ്പോൾ കോടികളുടെ അഴിമതി നടത്തിയെന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തിയാണ് ജോയി തോമസ് എന്നും, സ്വന്തം അഴിമതികൾ മറയ്ക്കാനും അധികാരത്തിലെത്താനും ഇത്തരം ഹീനരാഷ്ട്രീയം സ്വീകരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. ധീരജ് വധക്കേസിലെ പ്രതിയായ നിഖിൽ പൈലിയെ പൊതുപരിപാടികളിൽ പങ്കെടുപ്പിച്ച് കോൺഗ്രസ് ജനങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും കാമാക്ഷി പഞ്ചായത്തിലെ വികസന സെമിനാറിൽ ഇയാളെ പങ്കെടുപ്പിച്ചത് ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്നും നേതാക്കൾ പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടക്കുന്നതായും, വാഴത്തോപ്പ് പഞ്ചായത്തിൽ സിസിടിവി ഓഫ് ചെയ്ത ശേഷം എൽഡിഎഫ് നേതാക്കളെ ആക്രമിച്ചതും ഇതിന് ഉദാഹരണമാണെന്ന് നേതാക്കൾ പറഞ്ഞു. ഇനിയും എൽഡിഎഫ് പ്രവർത്തകരെ ആക്രമിക്കാനാണ് ശ്രമമെങ്കിൽ അതിനെ അതേ രീതിയിൽ തന്നെ ശക്തമായി പ്രധിരോധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്നും, കൊലവിളി പ്രസംഗം നടത്തിയ ജോയി തോമസിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ധീരജ് രാജേന്ദ്രന് നീതി ലഭിക്കാനുള്ള നിയമപോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. ചെറുതോണിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യൻ, ഏരിയ സെക്രട്ടറി പി ബി സബീഷ് എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





