ഇടുക്കി ജില്ലയിലെ സ്ഥാനാർഥി നിർണ്ണയത്തിൽ അവസാന നിമിഷം വൻ അട്ടിമറികളും നാടകീയ നീക്കങ്ങളും. ദേശീയ-സംസ്ഥാന നേതാക്കളുടെ അപ്രതീക്ഷിത ഇടപെടലുകളിലൂടെ പലർക്കും ഉറപ്പിച്ചിരുന്ന സീറ്റുകൾ നഷ്ടമായി. കോൺഗ്രസ് ദേശീയ നേതൃത്വവും പി.ജെ ജോസഫും നേരിട്ട് ഇടപെട്ടതോടെ ഇടുക്കിയിലെ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറിമറിയുകയാണ്. ഇടുക്കി മണ്ഡലത്തിൽ അനീഷ് ജോർജ്, ജോസഫ് വാഴയ്ക്കൻ, അലോഷ്യസ് സേവ്യർ, ബിജോ മാണി എന്നിവരുടെ പേരുകളും ആദ്യഘട്ട പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഉടുമ്പൻചോല മണ്ഡലത്തിൽ സേനാപതി വേണു, എം എൻ ഗോപി, ഇബ്രാഹിംകുട്ടി കല്ലാർ എന്നിവരുടെ പേരുകളും സജീവമായി നിൽക്കുന്നതിനിടെയാണ് മിനി പ്രിൻസ് പട്ടികയിൽ ഇടംപിടിക്കുന്നത്.
ജോയ് വെട്ടിക്കുഴി ഔട്ട്; റോയ് കെ. പൗലോസ് ഇൻ
ഏറ്റവും നിർണ്ണായകമായ മാറ്റം നടന്നിരിക്കുന്നത് ജോയ് വെട്ടിക്കുഴിയുടെ കാര്യത്തിലാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും കേരളാ കോൺഗ്രസ് മുതിർന്ന നേതാവ് പി.ജെ ജോസഫിന്റെയും ശക്തമായ ഇടപെടലാണ് ഈ മാറ്റത്തിന് പിന്നിൽ. ഇതോടെ ജോയ് വെട്ടിക്കുഴിയെ അവസാന നിമിഷം വെട്ടി റോയ് കെ. പൗലോസ് സീറ്റ് ഉറപ്പിച്ചു.
ഉടുമ്പഞ്ചോലയിൽ രാഹുൽ എഫക്ട്
ഉടുമ്പഞ്ചോലയിലെ പ്രാദേശിക തർക്കങ്ങൾ പരിഹരിക്കാൻ സാക്ഷാൽ രാഹുൽ ഗാന്ധിക്ക് തന്നെ നേരിട്ട് ഇടപെടേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്. ഹൈക്കമാൻഡ് ഇടപെടലിനെ തുടർന്ന് അവസാന നിമിഷം മിനി പ്രിൻസിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. പകരം സേനാപതി വേണുവിനാണ് ഉടുമ്പഞ്ചോലയിൽ നറുക്കുവീണിരിക്കുന്നത്.
ദേവികുളത്ത് എ. രാജ 🆚 എഫ്. രാജ
ഏറ്റവും കൗതുകകരമായ മത്സരം നടക്കാൻ പോകുന്നത് ദേവികുളത്താണ്. സിറ്റിംഗ് എം.എൽ.എയായ എ. രാജയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് എഫ്. രാജയെയാണ് ഇവിടെ എതിർ ചേരി കളത്തിലിറക്കിയിരിക്കുന്നത്.
ദേശീയ നേതൃത്വം വരെ ഇടപെട്ട ഈ അപ്രതീക്ഷിത സ്ഥാനാർഥി മാറ്റങ്ങൾ പ്രാദേശിക തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പുതിയ സ്ഥാനാർഥികൾ എത്തുന്നതോടെ ഇടുക്കിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ കടുത്തതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


.jpeg)



