കേരളത്തിലങ്ങോളമിങ്ങോളം വിവാഹങ്ങളും മോഷണങ്ങളുമായി വിലസി നടന്ന കുപ്രസിദ്ധ മോഷ്ടാവ് 'കല്യാണ രാമൻ' ഒടുവിൽ ആറ്റിങ്ങൽ പോലീസിന്റെ വലയിലായി. വട്ടിയൂർക്കാവ് സ്വദേശിയായ ബാഹുലേയനാണ് പിടിയിലായത്. സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു ഇയാളുടെ തട്ടിപ്പുകൾ.
വിവിധ ജില്ലകളിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ച് മോഷണവും വിവാഹവും നടത്തുകയായിരുന്നു ഇയാളുടെ പതിവ്. ഭർത്താവ് മരിച്ചവരെയോ അല്ലെങ്കിൽ ഭർത്താവുമായി പിണങ്ങിക്കഴിയുന്നവരെയോ ആണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. അവരെ വിവാഹം കഴിച്ച ശേഷം ആ നാട്ടിൽ തന്നെ ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് ഇയാളുടെ ശൈലി. ബാഹുലേയൻ എന്ന പേരിൽ മാത്രം ഒതുങ്ങുന്നതല്ല ഇയാളുടെ സാമ്രാജ്യം. കല്യാണരാമൻ, ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ, വിജയൻ എന്നിങ്ങനെ ഒട്ടേറെ പേരുകളിലാണ് ഇയാൾ ഓരോ സ്ഥലത്തും അറിയപ്പെട്ടിരുന്നത്.
നെയ്യാറ്റിൻകര മുതൽ കാസർകോട് വരെയുള്ള വിവിധ സ്റ്റേഷനുകളിലായി പിടിച്ചുപറിയും മോഷണവുമടക്കം അമ്പതിലധികം കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് കുപ്രസിദ്ധനായ ഈ മോഷ്ടാവിനെ ആറ്റിങ്ങൽ പോലീസ് പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





