ഇടുക്കി നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനും പട്ടയ-ഭൂമി വിഷയങ്ങളിലെ സർക്കാർ അവഗണനയ്ക്കുമെതിരെ പ്രതിഷേധം കത്തുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് പടിക്കലേക്ക് എൻഡിഎ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെറുതോണിയിൽ നടന്ന മാർച്ച് എൻഡിഎ സംസ്ഥാന വക്താവ് റെജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. "25 വർഷം ഇടുക്കിയുടെ എംഎൽഎ ആയിരുന്നിട്ടും, ഇപ്പോൾ മന്ത്രിയായിട്ടും നാടിനുവേണ്ടി ഒന്നും ചെയ്യാത്ത റോഷി അഗസ്റ്റിൻ ജനങ്ങളെ വഞ്ചിക്കുകയാണ്. പട്ടയ പ്രശ്നത്തിൽ മലയോര ജനതയെ സർക്കാർ വേട്ടയാടുമ്പോൾ മന്ത്രി നിശബ്ദത പാലിക്കുന്നു." - റെജി ലൂക്കോസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇടുക്കിയെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിൻ, മന്ത്രി പദവിയിലിരുന്നിട്ടും മണ്ഡലത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എൻഡിഎ ആരോപിക്കുന്നു. പട്ടയ വിഷയത്തിലും ഭൂമി സംബന്ധമായ പ്രശ്നങ്ങളിലും മലയോര ജനതയെ സർക്കാർ വഞ്ചിക്കുമ്പോൾ മന്ത്രി അതിന് കൂട്ടുനിൽക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആക്ഷേപം.
ബിഡിജെഎസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു. രതീഷ് വരകുമല, കുമാർ, ശ്രീനഗരി രാജൻ, ഷാജി നെല്ലിപ്പറമ്പിൽ തുടങ്ങി നിരവധി എൻഡിഎ പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് എൻഡിഎയുടെ തീരുമാനം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






