യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതി ഇടുക്കിയിൽ പിടിയിലായി. കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കൽ റോയി ജോസഫിനെയാണ് തട്ടിപ്പിനിരയായവരുടെ സഹായത്തോടെ ഇടുക്കി പോലീസ് കസ്റ്റഡിയിലെടുത്തത്. ബേക്കറി ജോലി, പാക്കിംഗ്, ഡ്രൈവിംഗ് തുടങ്ങിയ ജോലികൾ ലക്സംബർഗിൽ ലഭ്യമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു വിസയ്ക്ക് 25 ലക്ഷം രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. അഡ്വാൻസായി 10 ലക്ഷം രൂപ നൽകണം. പിന്നീട് നടപടികൾ പൂർത്തിയാകുമ്പോൾ 13 ലക്ഷം രൂപയും വിദേശത്തേക്ക് പോകുമ്പോൾ ബാക്കി രണ്ടു ലക്ഷം രൂപയും നൽകണമെന്ന വ്യവസ്ഥയിലാണ് പലരിൽ നിന്നും പണം വാങ്ങിയത്.
പണം വാങ്ങുമ്പോൾ നോട്ടറി വക്കീൽ നൽകിയ രസീതുകളും ഇയാൾ നൽകും. 13 ലക്ഷം രൂപയുടെ ചെക്കും ഉദ്യോഗാർത്ഥികൾ നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇടുക്കി മണിയാറൻകുടിയിലെ പത്തോളം പേരിൽ നിന്ന് മാത്രം 87 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. മണിയാറൻകുടിയിലെത്തിയ ഇയാൾ രണ്ടു യുവാക്കളെ കണ്ടുമുട്ടി അവർക്കു സൗജന്യമായി വിസ വാഗ്ദാനം ചെയ്തു. ഇവരിലൂടെ മറ്റു ആളുകളിൽ നിന്ന് പണം വാങ്ങുകയായിരുന്നു. വീടും സ്ഥലവും പണയം വെച്ചും സ്വർണം വിറ്റുമാണ് പലരും പണം നൽകിയതെന്നും പോലീസ് വ്യക്തമാക്കി.
വിസ ലഭിക്കാതായതോടെ വഞ്ചിക്കപ്പെട്ടവർ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പരസ്പരം ബന്ധപ്പെട്ടു. ഇതിനിടെ വ്യാഴാഴ്ച ഇയാൾ ചെറുതോണിയിലെ ഒരു വക്കീൽ ഓഫീസിൽ പത്ത് പേരിൽ നിന്ന് പണം വാങ്ങാൻ എത്തുമെന്ന വിവരം ലഭിച്ചു. തുടർന്ന് പല സ്ഥലങ്ങളിലായി കാത്തുനിന്നിരുന്ന ആളുകൾ രാവിലെ 11 മണിയോടെ ഓഫീസിലെത്തിയ പ്രതിയെ വളഞ്ഞ് തടഞ്ഞുവച്ചു. പണം തിരികെ നൽകാൻ ഒരു മാസം സമയം ചോദിച്ചതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടെ ഡൽഹിയിലുള്ള ഇയാളുടെ ഭാര്യ ഇടുക്കി ജില്ലാ പോലീസ് മേധാവിയെ വിളിച്ച് ഭർത്താവിനെ തടഞ്ഞുവച്ചതായി അറിയിച്ചു. തുടർന്ന് പോലീസെത്തി റോയി ജോസഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച 10 ലക്ഷം രൂപ വീതം 10 പേരിൽ നിന്ന് വാങ്ങാനാണ് ഇയാൾ ചെറുതോണിയിലെത്തിയത്. എന്നാൽ വഞ്ചിക്കപ്പെട്ടവരുടെ സമയോചിത ഇടപെടലിലൂടെ പത്ത് പേർ കൂടി തട്ടിപ്പിൽപ്പെടുന്നത് ഒഴിവായി. വലിയ വിസ തട്ടിപ്പ് സംഘത്തിലെ കണ്ണിയായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഓഫീസുണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നു. മൂലമറ്റം, മണിയാറൻകുടി, കട്ടപ്പന, ഉപ്പുതറ, കോട്ടയം, മലപ്പുറം, മലബാർ മേഖലകൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഇയാൾ വിസ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






