ഇടുക്കി തൂക്കുപാലത്ത് കുടുംബ വഴക്കിനെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ (34) ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ രണ്ടുപേർക്കും പരുക്കേറ്റു. സംഭവത്തിൽ രതീഷിന്റെ ബന്ധുവായ അനൂപ് വിശ്വനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെ തൂക്കുപാലം ടൗണിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി അനൂപ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനത്തിനുള്ളിൽ ഇരുന്ന രതീഷിനെ പ്രതി പലതവണ കുത്തി. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ സനൽ, സഞ്ജു എന്നിവർക്ക് പരുക്കേറ്റത്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃസഹോദര പുത്രനാണ് പ്രതിയായ അനൂപ്. ഇരുവരും തമ്മിൽ നിലനിന്നിരുന്ന കുടുംബപരമായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രതീഷിന്റെ മൃതദേഹം ഇപ്പോൾ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി അനൂപ് വിശ്വനാഥനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






