എറണാകുളത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയ്ക്ക് നേരെ അതിക്രമം. യുവതിയെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ സ്വദേശികളായ അജിത്ത്, അദ്വൈത്, ടോമി ഷാജി, അര്‍ജുന്‍ സനില്‍, അശ്വിന്‍ രഘു എന്നിവരെയാണ് പിടികൂടിയത്. പ്രതികള്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പതിനഞ്ചാം തിയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി യുവതി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്തേക്ക് നടന്നുപോവുകയായിരുന്നു. അതിനിടെയാണ് അഞ്ച് യുവാക്കള്‍ ബൈക്കിലെത്തി യുവതിയെ പിന്തുടരുകയും അശ്ലീലം പറയുകയും ചെയ്തത്. പെണ്‍കുട്ടി അവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ആ സമയത്ത് അവിടെ വന്ന ടിപ്പര്‍ ലോറിയ്ക്ക് കൈ കാണിച്ച പെണ്‍കുട്ടി അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവാക്കള്‍ ടിപ്പര്‍ ലോറിയെയും പിന്തുടരുകയായിരുന്നു.
മാരക ആയുധങ്ങളുമായാണ് സംഘം യുവതിയെ പിന്തുടര്‍ന്നതെന്നും അഞ്ച് കിലോമീറ്ററോളം ടിപ്പറിന് പിറകെ ഇവര്‍ പോയെന്നുമാണ് പൊലീസ് പറയുന്നത്. ലോറി ഡ്രൈവറും പെണ്‍കുട്ടിയും അതിനിടെ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് വാഹനം കണ്ടതോടെയാണ് പ്രതികള്‍ സ്ഥലംവിട്ടത്. പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





