കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കർഷകരോട് അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കിൽ അവർ ബിജെപിക്കൊപ്പം വരണം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു. മാസപ്പടി കേസിൽ കൃത്യമായ തെളിവ് ഇഡിയുടെ പക്കലുണ്ട്. അതും ഡിജിറ്റൽ തെളിവുകൾ. ഏതൊക്കെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പുറത്ത് വരുമെന്ന് കാണാം. സിഎംആർഎല്ലിൽ നിന്നും പാർട്ടി ഫണ്ട് വാങ്ങിയ നേതാക്കൾ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ചിട്ടില്ല. അതൊക്കെ ഉടൻ പുറത്തുവരും.
ഇഡിയുടെ ചോദ്യം ചെയ്യൽ പിണറായി വിജയനിലേക്കെത്തും. വീണക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ല. സിഎംആർഎൽ കമ്പനിയുടെ ട്രാൻസാക്ഷൻ പരിശോധിക്കുമ്പോൾ എല്ലാം മനസ്സിലാകും. എന്തിന് വേണ്ടി ആണ് പണം നൽകിയത് എന്ന് ഇപ്പോഴും പുറത്ത് വന്നിട്ടില്ല.
സിബിഐ വന്നാൽ മാത്രമേ വസ്തുത പുറത്ത് വരൂ. എംജി സർവകലാശാല ഇത്രയും കാലം സിപിഎം പാർട്ടി ഓഫീസ് ആയിരുന്നു. ഇപ്പോൾ നല്ലൊരു വിസി വന്നു. ബിജെപി വി സിയേ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും. അവിടെ ഇപ്പോൾ പല സമരങ്ങൾ കാണുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കുഴപ്പം ഇല്ലല്ലോയെന്നും എസ്എഫ്ഐക്ക് ആണോ കുഴപ്പമെന്നും ഷോൺ ജോർജ് ചോദിച്ചു.






