കനത്ത മഴയെത്തുടർന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലെ കീരിത്തോട്ടിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. മലമുകളിൽ നിന്ന് ഭീമൻ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് പതിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലായാണ് നടപടി. നിലവിൽ പതിനാലോളം കുടുംബങ്ങളെയാണ് അടിയന്തരമായി ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ തട്ടേക്കണ്ണിക്ക് പിന്നാലെയാണ് രണ്ടാം വാർഡായ കീരിത്തോട്ടിലും ക്യാമ്പ് തുറന്നത്. കീരിത്തോട് ഗവൺമെന്റ് എൽ.പി. സ്കൂളിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. കീരിത്തോട്–പകുതിപ്പാലം മേഖലകളിലാണ് നിലവിൽ അപകടഭീഷണി ഏറ്റവും രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലുകൾക്ക് പുറമെ, രാത്രികാലങ്ങളിൽ മലമുകളിൽ നിന്ന് വലിയ കല്ലുകൾ ഉരുണ്ടുവീഴുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
രാത്രിയിൽ സുരക്ഷിതമായി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് നാട്ടുകാർ പറയുന്നു. ജീവന് ഭീഷണിയായി നിൽക്കുന്ന ഈ പ്രതിസന്ധിക്ക് ശാശ്വതമായ സുരക്ഷാ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
മഴ കുറഞ്ഞാൽ ക്യാമ്പ് അവസാനിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ രാത്രി മുതൽ മഴ വീണ്ടും അതിശക്തമായ സാഹചര്യത്തിൽ ക്യാമ്പ് തുടരാൻ തീരുമാനിച്ചതായി വാർഡ് മെമ്പർ അറിയിച്ചു. മഴ തുടരുന്നതിനാൽ പ്രദേശത്ത് അപകടസാധ്യത വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭീഷണി നേരിടുന്ന കൂടുതൽ കുടുംബങ്ങളെ വരും മണിക്കൂറുകളിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദുരന്തനിവാരണ വിഭാഗവും പഞ്ചായത്ത് അധികൃതരും പ്രദേശത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





