കോട്ടയത്തെ കാറ്ററിംഗ് തട്ടിപ്പിനെതിരായ പരാതിയിൽ കാറ്ററിംഗ് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹൻ ആണ് പിടിയിലായത്. കല്യാണത്തിന് ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ ആയിരുന്നു തട്ടിപ്പ്. മൂന്ന് കല്യാണങ്ങൾക്ക് ആണ് ഇയാൾ ഭക്ഷണം നൽകാതിരുന്നത്.
വിവാഹ ചടങ്ങുകളിൽ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ കാറ്ററിങ്ങ് സർവീസുകാർ മുങ്ങിയതായിട്ടാണ് പരാതി ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സർവീസിനെതിരെയാണ് പൊലീസിൽ പരാതി കിട്ടിയത്. മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലും എറണാകുളത്തും ഉള്ള മൂന്ന് കല്യാണങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളത്ത് പെരുമ്പാവൂരും നടന്ന കല്യാണങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. ഈ സ്ഥലത്തെല്ലാം ഭക്ഷണം എത്തിക്കാമെന്ന് ഏറ്റത് കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സർവീസ് ആയിരുന്നു. ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാര്‍ ഉദയം കാറ്ററിങ്ങ് സർവീസിനെ പറ്റി അറിഞ്ഞത്. കാറ്ററിങ്ങ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപയും നൽകി. പെരുമ്പാവൂർ സ്വദേശികളിൽ നിന്നും 3 ലക്ഷത്തിലധികം രൂപയാണ് കാറ്ററിംഗ് ഉടമ വിഷ്ണു തട്ടിയത്.
കല്യാണ ചടങ്ങുകൾ കഴിഞ്ഞിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് അതിഥികൾക്ക് കൊടുത്തത്. രണ്ട് വീട്ടുകാരും പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് പെരുമ്പാവൂര്‍ സ്വദേശികളും സമാനമായ സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയത്.
കഞ്ഞിക്കുഴിയിലെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊീസുമാണ് അന്വേഷിക്കുന്നത്. വീട്ടുകാരെ കബളിപ്പിച്ച വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ സമാന സംഭവങ്ങൾ ഉദയം കാറ്ററിങ്ങ് സർവീസിന്‍റെ ഭാഗത്ത് മുമ്പ് ഉണ്ടായിട്ടുണ്ടെന്ന നിരവധി കമന്‍റുകളും വരുന്നുണ്ടായിരുന്നു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



