വാഹനാപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച രണ്ടു പൊലീസുകാര്‍ക്ക് എതിരെ നടപടി. മലപ്പുറം കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഗ്രേഡ് എസ് ഐ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്പെന്റ് ചെയ്തത്.കര്‍ണാടക സ്വദേശിയായ വിന്‍സെന്റിന്റെ ഇരുചക്ര വാഹനമാണ് പൊലീസുകാര്‍ പെയിന്റ് മാറ്റിയടിച്ച് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് കൊണ്ടിരുന്നത്.ഈ സംഭവത്തിൽ പരാതി ഉയര്‍ന്നതിന് പിന്നാലെ താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു.തുടർന്ന് അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം എസ് പിക്കു കൈമാറുകയും സസ്‌പെന്‍ഷന്‍ നടപടി ഉണ്ടാകുകയുമായിരുന്നു.
കണ്ണൂര്‍ തളിപ്പറമ്പില്‍ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ച് വിട്ട വാർത്തയ്ക്ക് പിന്നാലെയാണ് മലപ്പുറത്തെ നടപടി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇഎന്‍ ശ്രീകാന്തിനെയാണ് സര്‍വീസില്‍നിന്ന് നീക്കിയത്.