സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ ചാനൽ റിപ്പോർട്ടർമാർ തമ്മിൽ സംഘർഷം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫലും മീഡിയ വൺ റിപ്പോർട്ടർ സുനിൽ ഐസകും തമ്മിലാണ് സംഘർഷമുണ്ടായത്. പരസ്‌പരം വാക്കുതർക്കത്തിന് ശേഷമാണ് സംഘർഷം നടന്നത്. തുടർന്ന് ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന സിപിഐ എം പ്രവർത്തകർ ഇടപെട്ട് പിന്തിരിപ്പിക്കുയായിരുന്നു.
ഇന്നലെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ് സംഘാടക സമിതി ഓഫീസ് തുറന്നത്. പ്രസംഗത്തിനു ശേഷം കോടിയേരിക്ക് മുന്നിൽ ഇരുവരും മൈക്ക് പിടിച്ചു. കോൺഗ്രസ് ദേശീയ തലത്തിൽ തുടരുന്ന വർഗീയത, കേരളത്തിലെ അവരുടെ ചുവട് മാറ്റം എന്നിവ ശക്തമായ ഭാഷയിൽ അവതരിപ്പിക്കുകയും ചെയ്‌തു. പാർട്ടി കോൺഗ്രസ് മാറ്റിവെക്കുമോ? എന്നായിരുന്നു മീഡിയ വൺ റിപ്പോർട്ടറുടെ ചോദ്യം. അതിനാണൊ സംഘാടക സമിതി ഓഫീസ് തുറന്നതെന്ന് കോടിയേരി മറുപടിയും നൽകി. അതല്ല, ഒരു ചാനലിൽ ബ്രേക്കിങ് പോകുന്നുണ്ടെന്ന് റിപ്പോർട്ടർ മറുപടി പറഞ്ഞു. എത് ചാനലെന്ന് കോടിയേരി. ഏഷ്യാനെറ്റ് ന്യൂസ് എന്ന് മറുപടി.ഏഷ്യാനെറ്റ് ന്യൂസുകാർ ഞങ്ങളുടെ പോളിറ്റ് ബ്യൂറോയിലുണ്ടോ എന്ന് കോടിയേരി ചോദിച്ചതോടെ കൂട്ടച്ചിരിയായി.
ഇന്ന് പാർട്ടി കോൺഗ്രസ് ലോഗോ പ്രകാശനമായിരുന്നു. അതുകഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകാനിരിക്കെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മീഡിയവൺ റിപ്പോർട്ടറെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്‌തത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

