സംസ്ഥാനത്ത് കൊവിഡ്-19 രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പനിയും മറ്റ് രോഗലക്ഷണങ്ങളം ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗവ്യാപനത്തിന് കാരണമായ ഡെല്‍റ്റ, ഒമിക്രോണ്‍ വൈറസുകൾ നിസ്സാര വൈറസാണെന്ന പ്രചാരണം തെറ്റാണെന്നും കർശന ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജജ്.
ഒമിക്രോണ്‍ ബാധിതരാണെങ്കില്‍ മണവും രുചിയും ഇല്ലാതാവുന്നത് വളരെ കുറവാണെന്നും മുന്നറിപ്പ് അവഗണിച്ചാല്‍ സ്ഥിതി വഷളാവുമെന്നും ഡെല്‍റ്റയെക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വന്നുപോകട്ടെയെന്ന് കണക്കാക്കരുതെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രികളിൽ ഐസിയു രോഗികള്‍ വര്‍ധിക്കുന്ന അവസ്ഥയുണ്ടാവും. അതിനാല്‍ ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം കുറഞ്ഞ ആളുകള്‍ മാത്രം എത്താന്‍ ശ്രദ്ധിക്കണം. അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. ഇതോടൊപ്പം സ്ഥാപനങ്ങള്‍ ക്ലസ്റ്റര്‍ കേന്ദ്രങ്ങളാകുന്ന സാഹചര്യം ഒഴിവാക്കണം. പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മരുന്നുക്ഷാമമെന്നത് വ്യാജപ്രചാരണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. സംസ്ഥാനത്തെ രോഗബാധ അതിതീവ്ര ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. കരുതലോടെ നേരിടേണ്ട അവസ്ഥയാണ്. രാഷ്ട്രീയ കക്ഷിഭേദമന്യേ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. ഡല്‍റ്റയ്ക്ക് ഒപ്പം ഒമിക്രോണും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ നിസാര വൈറസ് ആണെന്ന് തരത്തില്‍ പ്രചാരണങ്ങള്‍ ശക്തമാണ്. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി വ്യാപനമാണ് ഒമിക്രോണിന് ഉണ്ടാകുന്നത്. ഡെല്‍റ്റയില്‍ മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഒമിക്രോണില്‍ ഈ അവസ്ഥയുണ്ടാവുന്നില്ലെന്നും വാക്‌സിനേഷന് എതിരായ വാര്‍ത്തകള്‍ ശരിയല്ലെന്നും ഒമിക്രോണിനെ നിസാരമായി കാണരുതെന്നും മന്ത്രി വ്യക്തമാക്കി.

