പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍ ബജറ്റ് നിര്‍ദേശമനുസരിച്ച് കൂടുതല്‍ നികുതി നല്‍കേണ്ടിവരും. ഭൂമിയുടെ അളവിനനുസരിച്ച് നാലു സ്ലാബുകളായി തിരിച്ചാണ് ഭൂനികുതി ചുമത്തുക. ഒരു ഏക്കറിനു മുകളില്‍ ഭൂമിയുണ്ടെങ്കില്‍ ഭൂനികുതി ഇരട്ടിയാകും. കോര്‍പറേഷന്‍ പരിധിയില്‍ ഒരേക്കര്‍ ഭൂമിയുള്ളവര്‍ വര്‍ഷം 1,600 രൂപ നികുതി അടയ്ക്കണം. എന്നാല്‍ നാലു സെന്റുവരെയുള്ള ഭൂമിക്കു നികുതി വര്‍ധനയില്ല. ഭൂനികുതി വര്‍ധന കര്‍ഷകരെയും തോട്ടമുടമകളേയും ബാധിക്കും.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. വൈകുന്നേരം നാലിനാണ് യോഗം. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ നയ രൂപീകരണ സമിതി യോഗം രാവിലെ പത്തരയ്ക്ക് സോണിയ ഗാന്ധിയുടെ വസതിയില്‍ ചേരും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ എഐസിസി പ്രസിഡന്റാക്കാനും മല്ലികാര്‍ജുന ഖാര്‍ഗെയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണു നേരത്തെ തീരുമാനിച്ചിരുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയില്‍ ഉണ്ടായതുപോലെ അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ ദുരന്തനിവാരണ നിയമപ്രകാരം ദേശീയപാത അതോറിറ്റിക്കെതിരേ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രി മുന്നറിയിപ്പു നല്‍കിയത്. നിര്‍മ്മാണ പുരോഗതി ബുധനാാഴ്ച രാവിലെ എട്ടിന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നിച്ചു നില്‍ക്കണമെന്ന ഇടതുമുന്നണിയുടെ നിര്‍ദ്ദേശം ഐഎന്‍എല്‍ തള്ളി. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത വഹാബ് പക്ഷവുമായി ഇനി സന്ധിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി. എന്നാല്‍ അഹമ്മദ് ദേവര്‍കോവില്‍ മുന്നണി നിര്‍ദ്ദേശം അവഗണിച്ചെന്നാണ് എപി അബ്ദുള്‍ വഹാബിന്റെ പ്രതികരണം.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് അഹോരാത്രം പണിയെടുത്തവരാണ് ഇവര്‍. പരാജയ കാരണം ഇവരുടെ ചുമലില്‍ മാത്രം കെട്ടിവയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌കൂള്‍ പഠനകാലത്ത് അടിച്ചതിന്റെ പക തീര്‍ക്കാന്‍ അധ്യാപകന്റെ തലയില്‍ സോഡാകുപ്പികൊണ്ട് അടിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തു. പാലക്കാട്ടെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെയാണ് (46) ആക്രമിച്ചത്. പൂര്‍വവിദ്യാര്‍ഥിയായ അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീനെ (20) നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മറിയപ്പള്ളിയില്‍ പാറമടക്കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി അജികുമാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി വളം ശേഖരിച്ച ശേഷം മടങ്ങുമ്പോള്‍ ലോറി നിയന്ത്രണം തെറ്റി അറുപതടി താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.
കൊച്ചിയില്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് സജീവനെ അറസ്റ്റു ചെയ്തു. സജീവന്റെ അമ്മ സിപ്സിയെയും ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകം നടത്തിയ സിപ്സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് അമൃത്സറില്‍ ആം ആദ്മി പാര്‍ട്ടി റോഡ് ഷോ നടത്തും.
പഞ്ചാബില്‍ തകര്‍പ്പന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിനു പുറമേ, ഈ വര്‍ഷം അവസാനം നടക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ പോരാട്ടം നയിക്കും. ഹിമാചലിലെ 68 നിയമസഭാ സീറ്റിലും മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഒഡിഷയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ബിജെഡി എംഎല്‍എയെ ജനം കൈകാര്യം ചെയ്തു. കാറിടിച്ച് പൊലീസുകാരടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പ്രശാന്ത കുമാര്‍ ജഗ്ദേവ് ആണ് തന്റെ ആഡംബര കാര്‍ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയത്. രോഷാകുലരായ നാട്ടുകാര്‍ എംഎല്‍എയെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ പൊലീസുകാരാണു രക്ഷപ്പെടുത്തിയത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കുടിപ്പകയെത്തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. വില്ലിവാക്കം സ്വദേശിയായ ഗുണ്ടാ നേതാവ് ഡബിള്‍ രഞ്ജിത്തിനെയാണ് ന്യൂ ആവടി റോഡില്‍ വച്ച് പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
യുക്രെയിന്‍ നഗരമായ മരിയുപോളില്‍ മുസ്ലിം പള്ളിക്കു നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യന്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ പള്ളിയില്‍ അഭയം തേടിയിരുന്നവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 34 കുട്ടികളും ഉള്‍പെടുന്നു.
യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ തങ്ങളുടെ 1300 സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍ സര്‍ക്കാര്‍. പന്തീരായിരത്തിലേറെ റഷ്യന്‍ സൈനികരെ വകവരുത്തിയെന്ന് യുക്രെയിന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ റഷ്യ ഇതു സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി. റഷ്യയുമായുള്ള സന്ധി സംഭാഷണം ജറുസലേമില്‍ നടത്താന്‍ തയാറാണെന്നു കീവില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സെലന്‍സ്‌കി അറിയിച്ചു.
ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങള്‍ക്ക് അയച്ച കത്തിലാണ് റഷ്യയുടെ ഭീഷണി.
യുക്രെയിനില്‍നിന്ന് നാലു നേപ്പാളി പൗരന്മാരെ നാട്ടിലെത്തിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ. ട്വിറ്ററിലായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രിയുടെ നന്ദിപ്രകടനം.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വിമാനത്തില്‍ ബോബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ വിദേശിക്ക് അബുദാബി കോടതി അഞ്ചു ലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഒരു കോടിയോളം രൂപ വരും ഈ പിഴത്തുക. ബ്രിട്ടീഷ് പൗരനായ ഇയാളെ പിഴ ഈടാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഭീഷണി കാരണം വിമാന സര്‍വീസ് റദ്ദാക്കിയിരുന്നു.
ചിലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ ബോറിക് അധികാരമേറ്റു. സോഷ്യല്‍ കണ്‍വര്‍ജന്‍സ് പാര്‍ട്ടി നേതാവിനു വയസ് 36. അഴിമതിക്കും അസമത്വത്തിനും എതിരെ രണ്ടു വര്‍ഷം മുമ്പു നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു ഗബ്രിയേല്‍ ബോറിക്.
ഐഎസ്എല്ലിലെ രണ്ടാം സെമി ഫൈനലിലെ ആദ്യ പാദത്തില്‍ എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളിന്റെ തകര്‍പ്പന്‍ ജയം നേടിയ ഹൈദരാബാദ് ഫൈനല്‍ സാധ്യത സജീവമാക്കി. രണ്ടാം പാദത്തില്‍ രണ്ടു ഗോളിന്റെ കടവുമായി വേണം എടികെയ്ക്ക് കളത്തിലിറങ്ങാന്‍.
ഇന്ത്യ-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ വിക്കറ്റ് പെയ്ത്. ആദ്യ ദിനം ഇന്ത്യയുടെ പത്തും ശ്രീലങ്കയുടെ ആറും വിക്കറ്റുകള്‍ നിലംപൊത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 ന് പുറത്തായപ്പോള്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഐപിഎല്‍ 2022 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി നയിക്കും. ഡുപ്ലെസിയെ പുതിയ ക്യാപ്റ്റനായി ആര്‍സിബി പ്രഖ്യാപിച്ചു. വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഡുപ്ലെസിയെ ആര്‍സിബി മാനേജ്‌മെന്റ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.
ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ഉടമസ്ഥതയിലുള്ള ഭക്ഷ്യ എണ്ണ സ്ഥാപനമായ രുചി സോയ മൂലധന വിപണിയില്‍ എത്തുന്നു. മാര്‍ച്ച് 24ന് ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വഴി 4,300 കോടി രൂപ വരെ സമാഹരിക്കാനാണ് പദ്ധതി. മാര്‍ച്ച് 24ന് ഇഷ്യൂ ആരംഭിച്ച് മാര്‍ച്ച് 28ന് അവസാനിക്കും. റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ബോര്‍ഡ് അംഗീകരിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ രുചി സോയ അറിയിച്ചു. എഫ്പിഒ ആരംഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കമ്പനിക്ക് സെബിയുടെ അനുമതി ലഭിച്ചിരുന്നു. 2019 ല്‍ രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുകയായിരുന്നു.
ഡയമണ്ട് കമ്പനിയായ ഗ്രേറ്റ് ഹൈറ്റ്സിന്റെ 17.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ടാറ്റയുടെ കീഴിലുള്ള ടൈറ്റന്‍ കമ്പനി. 20 മില്യണ്‍ യുഎസ് ഡോളറിന്റേതാണ് (ഏകദേശം 152 കോടി) ഇടപാട്. ടൈറ്റന്റെ ഉപസ്ഥാപനമായ ടിസിഎല്‍ നോര്‍ത്ത് അമേരിക്ക ആണ് ഗ്രേറ്റ് ഹൈറ്റ്സുമായി കരാറിലെത്തിയത്. ക്ലീന്‍ ഒര്‍ജിന്‍ എന്ന ബ്രാന്‍ഡില്‍ ലാബ്-ഗ്രോണ്‍ ഡൈമന്‍ഡുകള്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് ഹൈറ്റ്സ്. 2019ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രേറ്റ് ഹൈറ്റ്സിന് ഇ-കൊമേഴ്സ് വെബ്സൈറ്റും ഉണ്ട്. ഡൈമന്‍ഡുകളും ഡയമണ്ട് മോതിരങ്ങളുമാണ് ഇവര്‍ പ്രധാനമായും വില്‍ക്കുന്നത്. 2021ല്‍ 25 മില്യണ്‍ ഡോളറായിരുന്നു ഗ്രേറ്റ് ഹൈറ്റ്സിന്റെ വരുമാനം.
അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റണ്‍വേ 34'. അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് ദേവ്ഗണ്‍ തന്നെയാണ് ചിത്രത്തിന്റ കേന്ദ്ര സ്ഥാനത്ത്. 'റണ്‍വേ 34' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അടുത്ത വര്‍ഷം ഏപ്രില്‍ 29ന് 'റണ്‍വേ 34' പ്രദര്‍ശനത്തിന് എത്തും. രാകുല്‍ പ്രീത് സിംഗാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അജയ് ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മാണം. ചിത്രത്തില്‍ അങ്കിറ ധര്‍, ബോമന്‍ ഇറാനി, അജേയ് നഗര്‍, അകന്‍ക്ഷ സിംഗ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
അന്നു ആന്റണി നായികയാവുന്ന ഒരു പുതിയ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. നവാഗതനായ ജോമി കുര്യാക്കോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മെയ്ഡ് ഇന്‍ കാരവാന്‍ എന്ന ചിത്രത്തിലാണ് അന്നു നായികയാവുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. നീല നീല്‍മിഴിഎന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |