പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | ഏപ്രിൽ 7 | വ്യാഴം | 1197 | മീനം 24 | മകീര്യം
ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ മതേതര ജനാധിപത്യ മുന്നണി വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച നടത്തി. യെച്ചൂരിയുടെ പ്രസംഗം മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു. യുക്രെയ്ന്‍, ശ്രീലങ്കന്‍ പ്രതിസന്ധികളും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. യുക്രെയിനില്‍ കൂട്ടക്കൊല നടത്തിയ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമുണ്ട്. ശ്രീലങ്കയില്‍ ആഗോളവത്കരണത്തിന്റെ പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടുന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്‌കൂട്ടര്‍ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ പാസാക്കുമെന്ന് യുക്രൈന്‍ അറിയിച്ചെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. തുടര്‍പഠനമേറ്റെടുക്കാന്‍ ഹംഗറി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ത്ഥികളുടേതടക്കം തുടര്‍പഠനം പ്രതിസന്ധി നേരിടുമ്പോഴാണ് ഈ നിര്‍ദേശം.
മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ പീറ്റര്‍ രാജിവച്ചു. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്തിചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കിയതിനു തൊട്ടുപിറകേയാണ് ബാങ്ക് സിഇഒ യുടെ രാജി. രാജി അംഗീകരിച്ചതായി കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നു ജോസ് കെ പീറ്റര്‍ പറഞ്ഞു.
തൃശൂര്‍ നഗരസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കേസുകളുമായി യുദ്ധം. മേയറുടെ കാര്‍കൊണ്ട് ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മേയര്‍ എംകെ വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ കൊലപാതക ശ്രമത്തിനാണ് കേസ്. മണിക്കൂറുകള്‍ക്കകം മേയറെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരേയും പോലീസ് കേസെടുത്തു. പൈപ്പില്‍ ചെളിവെള്ളമാണു കിട്ടുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കുപ്പികളില്‍ ചളിവെള്ളവുമായി എത്തി കൗണ്‍സില്‍ യോഗത്തില്‍ ബഹളം വച്ചിരുന്നു. മേയറുടെ കോലവുമായാണ് അവര്‍ എത്തിയത്. ഇതറിഞ്ഞ മേയര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. കൗണ്‍സിലര്‍മാര്‍ കാറിനു മുന്നില്‍ മേയറെ തടഞ്ഞു. കാര്‍ മുന്നോട്ടെടുത്തപ്പോള്‍ കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേസമയം, കൗണ്‍സില്‍ യോഗത്തിനിടെ മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. കൗണ്‍സില്‍ ഹാള്‍ നശിപ്പിച്ചു, ചേംബറില്‍ അതിക്രമിച്ചു കയറി, ഔദ്യോഗിക വാഹനം നശിപ്പിച്ചു, മേയറുടെ ചേംബറില്‍നിന്ന് രേഖകള്‍ അപഹരിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരെയും കേസെടുത്തു.
ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചന കേസിലെ പ്രതി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതിയില്‍. തനിക്കെതിരെ ഉദ്യോഗസ്ഥര്‍ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്കു കൈമാറി. കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ ആരോപണം. കൂടുതല്‍ കേസുകള്‍ അടിച്ചേല്‍പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ ഭീഷണിപ്പെടുത്തിയന്നെ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ചെമ്പൈ സംഗീതോല്‍സവ മാതൃകയില്‍ ഗുരുവായൂര്‍ ദേവസ്വം അഷ്ടപദി സംഗീതോല്‍സവം നടത്തും. അഷ്ടപദിയില്‍ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പന്‍ അഷ്ടപദി പുരസ്‌കാരം സമ്മാനിക്കും. അഷ്ടപദി സംഗീതോല്‍സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രനെ സബ് കമ്മിറ്റി കണ്‍വീനറായി നിയോഗിച്ചു. ചെയര്‍മാന്‍ ഡോ. വികെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗമാണ് തീരുമാനമെടുത്തത്.
ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിക്കിടയാക്കിയ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ മുട്ട റോസ്റ്റിന്റെയും അപ്പത്തിന്റെയും വില കുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയില്‍നിന്ന് 40 രൂപയാക്കി. അപ്പത്തിന് അഞ്ച് രൂപ കുറച്ച് പത്തു രൂപയാക്കിയെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു.
കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക യോഗം ഇന്ന്. പെട്രോളിയം സഹ മന്ത്രി രാമേശ്വര്‍ തെലിയാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകേയാണ് യോഗം.
കെഎസ്ഇബിയിലെ സിപിഎം സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയര്‍മാന്‍ സസ്പെന്‍ഡ് ചെയ്ത നടപടി ശരിവച്ച് വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി. ആരായാലും നിയമവും ചട്ടവും പാലിക്കണമെന്നും ചെയര്‍മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
പാലക്കാട് നെന്മറ - വല്ലങ്ങി വേലയ്ക്കുശേഷം സ്വകാര്യ ബസിനു മുകളില്‍ ആളുകളെ ഇരുത്തി സര്‍വ്വീസ് നടത്തിയ രണ്ടു ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക. കൂടുതല്‍ ബസുകളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വയനാട്ടില്‍ സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണ. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. സിന്ധുവും ആര്‍ക്കെതിരേയും പരാതി നല്‍കിയില്ലെന്ന് ബിനോദ് കൃഷ്ണ പ്രതികരിച്ചു. എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ മാര്‍ച്ച് 30 വരെയാണ് സുപ്രിംകോടതി സമയം അനുവദിച്ചിരുന്നത്. കേസില്‍ ഇന്ന് അന്തിമ വാദം കേള്‍ക്കാനാരിക്കെയാണ് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴയുണ്ടാകും. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് രോഗികള്‍ക്കായി ഏഴു സൗജന്യ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയനും സിഇഒ ഡോ. ബെന്നി ജോസഫും അറിയിച്ചു. സൗജന്യ ഓപി മുതല്‍ സൗജന്യ ഡയാലിസിസ് വരെയുള്ള പദ്ധതികളാണു നടപ്പാക്കുക.
സീറോ മലബാര്‍ സഭ കുര്‍ബാന പരിഷ്‌കരണ തര്‍ക്കത്തില്‍ മാര്‍പാപ്പയെ വെല്ലുവിളിച്ച് എറണാകുളം അങ്കമാലി അതിരൂപത ബിഷപ് ആന്റണി കരിയില്‍. സിനഡ് അംഗീകരിച്ച കുര്‍ബാന ഈസ്റ്ററിനു മുമ്പ് നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ ആവശ്യം തള്ളിയ ബിഷപ് ഡിസംബര്‍ 25 മുതല്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കുമെന്ന് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വര്‍ക്കലയില്‍ കടയില്‍നിന്നു വാങ്ങിയ സാധങ്ങള്‍ക്കുളള പണം നല്‍കാതെ വ്യാപാരിയെ മര്‍ദിച്ചു. മര്‍ദനമേറ്റ വ്യാപാരി സതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല സ്വദേശിയായ അനീഷിനെ പോലീസ് തെരയുന്നു. ഇയാള്‍ ഒളിവിലാണെന്ന് പോലീസ്.
മണിക്കൂറുകളുടെ ഇടവേളയില്‍ ഭര്‍ത്താവും ഭാര്യയും മരിച്ചു. കുന്ദമംഗലം പെരിങ്ങളം തമ്പലങ്ങോട്ട് സീതാലയം വീട്ടില്‍ മുടവങ്ങാട്ട് മാധവന്‍ (69), ഭാര്യ തങ്കം (56) എന്നിവരാണ് മരിച്ചത്. ഒരു ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാധവന്‍ ചൊവാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
കാട്ടുപന്നി റോഡിന് കുറുകെ ഓടി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികന്‍ മരിച്ചു. തലശ്ശേരി-നാദാപുരം സംസ്ഥാന പാതയിലാണ് സംഭവം. നാദാപുരം ചേറ്റുവെട്ടി സ്വദേശി പൊന്നന്റവിട കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്.
അരൂര്‍ ദേശീയപാതയില്‍ ടിപ്പറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം തെക്കേ ചേപ്പേലില്‍ മുരുകേശന്റെ മകന്‍ നിധീഷ് (30) ആണ് മരിച്ചത്. ചന്തിരൂര്‍ മേഴ്സി സ്‌ക്കൂളിന് സമീപമാണ് അപകടം ഉണ്ടായത്.
അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണറ്റുകര ആദിവാസി ഊരിലെ സഞ്ജു (16) വാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോകുന്നതിടെയാണ് അപകടമുണ്ടായത്.
പൊട്ടിവീണ വൈദ്യുതി ലൈനില്‍ ബൈക്ക് തട്ടി കോണ്‍ഗ്രസ് നേതാവ് മരിച്ചു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണന്‍ (64) ആണ് മരിച്ചത്.
കൊല്ലങ്കോട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയില്‍. നെന്മാറ സ്വദേശി ജലീല്‍, കുഴല്‍മന്ദം സ്വദേശി അബ്ദുറഹ്‌മാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി പണിമുടക്കി. ആപ്പുകള്‍ പണിമുടക്കിയതോടെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെ ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികളുമായെത്തി. പലരും തങ്ങളുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായും പരാതിപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തമിഴ്‌നാട്ടില്‍ കോളിളക്കമുണ്ടാക്കിയ ഗ്രൂപ്പ് സെക്‌സ് കേസില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മധുരയിലെ 42 കാരിയായ ഒരു അധ്യാപികയും കാമുകനും അറസ്റ്റിലായിരുന്നു.
ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയിലും പാസായി. അറസ്റ്റിലാകുന്നവരുടെ രക്തസാമ്പിള്‍ അടക്കമുള്ള എല്ലാം ശേഖരിച്ചു പരിശോധിക്കാന്‍ അനുവദിക്കുന്ന നിയമമാണിത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധ ബഹളത്തിനിടെയാണ് ബില്‍ പാസായത്. മനുഷ്യാവകാശം, സ്വകാര്യത വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യ എതിര്‍പ്പുയര്‍ത്തരുതെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിയുടെ രക്ത സാമ്പിളുകളും ഒപ്പും വിരലടയാളങ്ങളും അടക്കമുള്ളവ പോലീസ് കള്ളത്തെളിവുണ്ടാക്കാന്‍ ദുരുപയോഗിക്കുമെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
ഒരു മാസവും രണ്ടാഴ്ചയും പിന്നിടുന്ന റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനു വേഗത കുറഞ്ഞു. പലയിടത്തുനിന്നും റഷ്യന്‍ സൈന്യം പിന്മാറുകയാണ്. പിന്‍വലിക്കുന്ന സൈന്യത്തെ രാജ്യത്തിന്റെ തെക്കു കിഴക്കു ഭാഗത്ത് വിന്യസിക്കുന്നുണ്ടെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ കീവിനുള്ള ഭീഷണി ഒഴിവായി. റഷ്യയുടെ 20,000 സൈനികരെ നഷ്ടമായെന്നാണു റിപ്പോര്‍ട്ട്.
സൗദിയില്‍ ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില്‍ 11 ന് നടപ്പാകും. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവല്‍ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. ഈ തൊഴിലുകളില്‍ സ്വദേശി സ്പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലുമാണ്.
'ഹോട്ടല്‍ റുവാണ്ട' എന്ന ഹോളിവുഡ് സിനിമയിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പോള്‍ റുസേസബാഗിനയ്ക്ക് 25 വര്‍ഷം കഠിനതടവ് വിധിച്ച കീഴക്കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചു. റുവാണ്ടയില്‍ അധികാരം പിടിച്ചെടുത്ത വിമത ഭരണകൂടത്തിന്റെ മുഖ്യശത്രുവായ പോളിനെതിരെ എട്ടു ഭീകരവാദ കുറ്റങ്ങളാണ് ചുമത്തിയത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അഞ്ചുവിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 16 ഓവറില്‍ ലക്ഷ്യം കണ്ടു. 15 പന്തുകളില്‍ നിന്ന് പുറത്താവാതെ 56 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ വിജയശില്‍പി.
ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ടീമുകളുടെ തേരോട്ടം. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സ്പാനിഷ് ടീമുകളായ റയല്‍ മഡ്രിഡിനും വിയ്യാറയലിനും വിജയം. റയല്‍ ചെല്‍സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ചത്.
കേരളത്തില്‍ ഇന്നലെ 18,040 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 2,467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 926 കോവിഡ് രോഗികള്‍. നിലവില്‍ 27,747 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.82 കോടി കോവിഡ് രോഗികളുണ്ട്.