ഇടുക്കി നെടുങ്കണ്ടം കരുണാപുരത്ത് ഓട്ടോറിക്ഷകളിൽ എക്സൈസ് റെയ്ഡിനെ തുടർന്ന് തൊഴിലാളികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ പാക്കുവെട്ടി കൊണ്ടുള്ള അടിയേറ്റ് മൂന്നു പേർക്ക് പരുക്കേറ്റു. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കരുണാപുരം ഭാഗത്ത് ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മദ്യ വില്പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. എന്നാൽ മദ്യം കണ്ടെത്താനായില്ല. എക്സൈസ് സംഘം മടങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്നാരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറും മകനും ചേർന്ന് നാട്ടുകാരനെയും, രണ്ട് ഓട്ടോറിക്ഷ തൊഴിലാളികളെയും മർദിച്ച് പരുക്കേൽപ്പിച്ചെന്നാണ് പരാതി. പാക്കുവെട്ടി കൊണ്ടുള്ള മർദനത്തിൽ വയോധികന്റെ തലയ്ക്ക് പരുക്കേറ്റു.
കരുണാപുരം സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മധൂസൂദനൻ , മകൻ മിഥുൻ എന്നിവർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ശശിധരൻ നായർ, ഓട്ടോറിക്ഷ തൊഴിലാളികളായപ്രശാന്ത്, ബിനീഷ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. അഞ്ചുപേരും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും മൊഴികൾ രേഖപ്പെടുത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പംമെട്ട് പൊലീസ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




