വ്യാജ സഹകരണസംഘമുണ്ടാക്കി ഇരുന്നൂറു വീട്ടമ്മമാരുടെ കൈയിൽനിന്ന് പണംതട്ടിയ സംഭവത്തിൽ നാലുപേർക്കെതിരേ കട്ടപ്പന പോലീസ് കേസെടുത്തു. കാഞ്ചിയാർ, വണ്ടിപ്പെരിയാർ സ്വദേശിനികളായ മേരിക്കുട്ടി, മറിയാമ്മ, മഞ്ജു, ജാസ്മിൻ എന്നിവർക്കെതിരേയാണ് കട്ടപ്പന പോലീസ് കേസെടുത്തത്.
തട്ടിപ്പിന് പിന്നിൽ കട്ടപ്പന സ്വദേശിയായ ബോസ് എന്നയാളാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് രജിസ്റ്റർചെയ്ത ഹരിത ചിട്ടിഫണ്ട് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ബോസ് പ്രവർത്തിച്ചിരുന്നതെന്നാണ് സൂചന. പ്രതികളിൽ ഏതാനുംപേർ ഒളിവിലാണ്. കോവിൽമലയിലുള്ള 200 വീട്ടമ്മമാരാണ് സഹകരണ സംഘത്തിന്റെ പേരിൽ തട്ടിപ്പിനിരയായത്. ഒരുലക്ഷം രൂപ വീതം വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരാളുടെ പക്കൽനിന്ന് 2000രൂപ മുതൽ സംഘം തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.
20മുതൽ 30പേർ ഉൾപ്പെടുന്ന ഗ്രൂപ്പിലെ അംഗങ്ങൾ 2000 രൂപ മുതൽ സൊസൈറ്റിയിൽ നിക്ഷേപിച്ചാൽ വലിയ തുക വായ്പ നൽകാമെന്നും എല്ലാമാസവും പലചരക്കുകിറ്റുകൾ നൽകാമെന്നുമായിരുന്നു വാഗ്ദാനം. കോവിൽമല ഭാഗത്ത് മാത്രമായി 200-ഓളം വീട്ടമ്മമാർ പണവും തിരിച്ചറിയൽ രേഖകളുടെ പകർപ്പും സംഘത്തിന് നൽകി. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞിട്ടും വായ്പയോ, മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പിനിരയായതാണെന്ന് വീട്ടമ്മമാർക്ക് മനസ്സിലായത്. കോവിൽമലയ്ക്ക് പുറമേ ജില്ലയിലുടനീളം ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായാണ് സൂചന. ചെറുതോണി, കരിമ്പൻ, കഞ്ഞിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉണ്ടാകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്