
ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടനെ പിടികൂടാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതില്‍ ജനരോഷം ശക്തമാകുന്നു. അരിക്കൊമ്പന്‍ ദൗത്യം ഈ മാസം 29 വരെ നിര്‍ത്തി വയ്‌ക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. മാര്‍ച്ച് 26ന് ആയിരുന്നു ദൗത്യം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. വന്യ ജീവി സംരക്ഷണ സംഘടനയുടെ പേരില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്.
എന്നാൽ ഹര്‍ജിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തരവ് നേടിയെടുത്തതെന്നാണ് ഉയരുന്ന ആരോപണം. ഹൈക്കോടതിയില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദൗത്യം നടപ്പിലാക്കുന്നതിന് വേണ്ടി മേഖലയില്‍ എത്തിച്ച കുങ്കിയാനകളെ ദൗത്യം പൂർത്തിയാക്കാതെ തിരികെ കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്നും ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ് വ്യക്തമാക്കി. ദൗത്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുൺ പറഞ്ഞു. കോടതി ഉത്തരവ് പിന്‍വലിക്കണമെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
കോടതി ഉത്തരവിന്‍റെ സാഹചര്യത്തില്‍ ഇന്ന് കോട്ടയത്ത് വനം മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ കോട്ടയം സിസിഎഫ് ഓഫിസില്‍ വച്ചാണ് യോഗം. ഹൈക്കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാകും പ്രധാന ചര്‍ച്ച. ജനങ്ങളുടെ ഇടയില്‍ നില നില്‍ക്കുന്ന പ്രതിഷേധമടക്കം പരിഗണിച്ചാവും സര്‍ക്കാരും വനം വകുപ്പും തുടര്‍ നടപടി സ്വീകരിക്കുക.
കഴിഞ്ഞ രാത്രി 8 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് മാര്‍ച്ച് 29 വരെ ദൗത്യം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാര്‍ഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികള്‍ പൂര്‍ത്തിയാക്കും മുൻപ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







