
കേരള തമിഴ്നാട് അതിർത്തിയിലെ വീട് തകർത്തത് അരിക്കൊമ്പനെന്ന് സംശയം. വീടിന്റെ കതക് തകർത്ത് അരിയും തിന്നതോടെയാണ് അരിക്കൊമ്പനാണ് ഇതിന് പിന്നിലെന്ന് സംശയം ഉയർന്നത്. തമിഴ്നാട്ടി മേഖമലയ്ക്ക് സമീപമുള്ള ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് ആന തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകർത്തതെന്നാണ് വിവരം. ഇവിടെ ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന അരി ആന കഴിച്ചതായി തൊഴിലാളികൾ വ്യക്തമാക്കുന്നുണ്ട്.
Also Read: കട്ടപ്പനയിൽ ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവ്.
അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ എത്തിയത് ഇന്നലെയാണ്. മേഖമലക്ക് സമീപം മണലാർ തേയില തോട്ടത്തിലായിരുന്നു ഇന്നലെ ആനയെ കണ്ടത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അരിക്കൊമ്പനെ ജനവാസ മേഖലയ്ക്ക് അകത്ത് കടക്കാതെ തടഞ്ഞിരുന്നു. എന്നാൽ രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്പൻ പിന്നീട് പെരിയാർ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നിരുന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള- തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.







