
വര്‍ഷങ്ങളായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി രാത്രി മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. മൂവാറ്റുപുഴ മുളവൂര്‍ പുന്നമറ്റം പാമ്പുംകര പി.എസ്. നിഷാദ് (40), പല്ലാരിമംഗലം പൈമറ്റം മണിക്കിണറിനു സമീപം താമസിക്കുന്ന കരിക്കണ്ണക്കുടി അബൂബക്കര്‍ മൊയ്തീന്‍ (41) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴയില്‍നിന്നു മോഷ്ടിച്ച ലോറി കോതമംഗലം നെല്ലിമറ്റത്തെ റബര്‍ത്തോട്ടത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ മോഷണം പോയ ലോറിയും ഇതു കൊണ്ടുപോകാന്‍ ഉപയോഗിച്ച ക്രെയിനും പോലീസ് പിടികൂടി തൊടുപുഴയിലെത്തിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മോഷണം നടന്നത്. വെങ്ങല്ലൂര്‍-മങ്ങാട്ടുകവല ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി പ്രതികള്‍ ക്രെയിനെത്തിച്ച് കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്നു. മോഷണം പോയ വിവരമറിഞ്ഞ് ഉടമയായ സ്ത്രീ പോലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ കാലാംപൂരിലെ ഗോഡൗണില്‍നിന്നു ക്രെയിനും അതിന്‍റെ ഉടമകളായ ഷാജഹാന്‍, അന്‍സാര്‍ എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ മോഷണവുമായി ബന്ധമില്ലെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പെരുമ്പള്ളിച്ചിറ വഴി വാഹനം കെട്ടിവലിച്ചുകൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്‍റെ പിന്നാലെ നടത്തിയ അന്വേഷണത്തില്‍ നെല്ലിമറ്റത്തിനു സമീപം റോഡില്‍ ലോറിയുടെ പിന്നില്‍ ചക്രമില്ലാത്ത നിരയിലെ തകിട് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഉരഞ്ഞ പാടുകള്‍ കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ റബര്‍തോട്ടത്തില്‍ ഒതുക്കിയിട്ടിരിക്കുന്ന നിലയില്‍ ലോറി കണ്ടെത്തിയത്.
പ്രതികളെ പേഴക്കാപ്പള്ളിയിലെ അവരുടെ വീടുകളില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ക്രെയിന്‍ സ്ഥലത്തെത്തിച്ച് ലോറി കെട്ടിവലിച്ച് തൊടുപുഴയിലെത്തിച്ചു. നിലവില്‍ കാഡ്സിനു സമീപമുള്ള ലോറിസ്റ്റാന്‍ഡില്‍ വാഹനം സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊരു ലോറിയിലെ തകരാറിലായ എന്‍ജിന്‍ മാറ്റി സ്ഥാപിക്കുന്നതിനായാണ് തൊടുപുഴയില്‍നിന്നു ലോറി കടത്തിക്കൊണ്ടുപോയതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
2022 ഫെബ്രുവരിയില്‍ ഇതേ ലോറിയുടെ സ്റ്റിയറിംഗും ചക്രങ്ങളും ബാറ്ററിയും ഉള്‍പ്പെടെയുള്ളവ മോഷണം പോയിരുന്നു. അന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. വാഹന ഉടമ മരിച്ചുപോയതിനെത്തുടര്‍ന്ന് സാന്പത്തിക പ്രശ്നം മൂലം വാഹനം നിരത്തിലിറക്കാതെ പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്
തൊടുപുഴ ഡിവൈഎസ്പി എം.ആര്‍. മധുബാബുവിന്‍റെ നിര്‍ദേശപ്രകാരം സിഐ വി.സി. വിഷ്ണു കുമാറിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ കെ.പി. ഇസ്മയില്‍, സിപിഒമാരായ വി. സനൂപ്, എം.സി. ജോബി എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.




