
നടൻ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആൻഡ് ഷെയര്‍ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ ഇടുക്കി ജില്ലാതല വിതരണോദ്ഘാടനം പീരുമേട് ഡി.വൈ.എസ്.പി ജെ.
കുര്യാക്കോസ് നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന ഓക്സിജൻ കോണ്‍സെൻട്രേറ്റര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത സക്കറിയ മാര്‍ സേവേറിയോസിനു നല്‍കി നിര്‍വഹിച്ചു. കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യൻ മരോട്ടിപുഴ അധ്യക്ഷത വഹിച്ചു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ ആരംഭിച്ച ഏറ്റവും പുതിയ പദ്ധതിയാണ് ആശ്വാസം. ഓക്സിജൻ സിലിണ്ടര്‍ ആവശ്യമായി വരുന്ന കിടപ്പുരോഗികള്‍ക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങള്‍ക്കും സൗജന്യമായി ഓക്സിജൻ കോണ്‍സെൻട്രേറ്ററുകള്‍ നല്‍കുന്ന പദ്ധതിയാണ് ആശ്വാസം. ഓക്സിജൻ കോണ്‍സെൻട്രേറ്ററുകള്‍ സൗജന്യമായി നല്‍കുമ്ബോള്‍ ശ്വാസ സംബന്ധമായ അസുഖങ്ങളുള്ള കിടപ്പിലായ രോഗികള്‍ക്ക് ജീവന്റെ നിലനില്‍പിന് ഏറ്റവും ആവശ്യമായ ജീവവായു ആണ് നല്‍കുന്നതെന്നും അത് ഒരു തികഞ്ഞ കാരുണ്യ പ്രവര്‍ത്തനമാണെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
മമ്മൂട്ടി, കെയര്‍ ആൻഡ് ഷെയര്‍ വഴി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ക്ക് ഒട്ടേറെ പ്രയോജനകരമാണെന്നും ഡി.വൈ.എസ്.പി. ജെ. കുര്യാക്കോസ് പ്രശംസിച്ചു. ചടങ്ങില്‍ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അനുഗ്രഹീതമാണെന്നും അദ്ദേഹം പറഞ്ഞു. ആശ്വാസം പദ്ധതി കേരളത്തില്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലയിലും പദ്ധതി നടപ്പിലാക്കുന്നതെന്ന് കെയര്‍ ആൻഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് മരോട്ടിപുഴ പറഞ്ഞു. ചടങ്ങില്‍ ഡോ. രാജു ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി ബിജു ആൻഡ്രൂസ് എന്നിവരും പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






