ഹൈക്കോടതി വിധി ലംഘിച്ച് നടത്തുന്ന സിപിഎം ഓഫീസ് നിർമാണ പ്രവർത്തികൾ നിർത്തി വെയ്ക്കാൻ റവന്യു വകുപ്പ് നോട്ടീസ് നൽകി. ഉടുമ്പൻചോല എൽ ആർ തഹസിൽദാർ ആണ് നോട്ടീസ് നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. നോട്ടീസ് കിട്ടയതോടെ സിപിഎം പണികൾ നിർത്തിവെക്കുകയായിരുന്നു.
Also Read: 239 രൂപയുടെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍; വിശദീകരണവുമായി കേന്ദ്രം.
സിപിഎം ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി രോഷം പ്രകടിപ്പിച്ചിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിക്കും. 12 മണിയ്ക്ക് ഹാജരാകാൻ സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് വന്നിട്ടും നിർമ്മാണം തുടർന്നെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിലാണ് സിപിഎം ഇടുക്കി ശാന്തൻപാറ ഓഫീസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. പുലർച്ചെ നാലു മണി വരെ പണികൾ തുടർന്നിരുന്നു. രണ്ടാമത്തെ നിലയിൽ ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിനായി കതകുകളും ജനുലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുപതോളം തൊഴിലാളികളെ എത്തിച്ചായിരുന്നു പണികൾ നടത്തിയത്. പാർട്ടി പ്രവർത്തകരും നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തികളിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് രംഗത്തെത്തി. നിരോധന ഉത്തരവ് കയ്യിൽ കിട്ടിയിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു സിവി വർഗീസിൻ്റെ പ്രതികരണം.
കോടതി ഉത്തരവോ പണി നിർത്തി വയ്ക്കാൻ കലക്ടറുടെ ഉത്തരവോ കയ്യിൽ കിട്ടിയിട്ടില്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവ് വന്നിട്ടുള്ളത്. ഭൂ നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം നിർമാണങ്ങൾ എല്ലാം സാധൂകരിക്കപ്പെടും. റോഡ് വികസനത്തിന് ഓഫീസ് പൊളിച്ചു കൊടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം എന്നും സി വി വർഗീസ് പറഞ്ഞിരുന്നു. റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാലാണ് ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ പാർട്ടി ഓഫീസിന്റെ നിർമ്മാണം നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.