
ആലപ്പുഴ- മധുര സംസ്ഥാന പാതയില്‍ വണ്ണപ്പുറം മുണ്ടൻമുടിക്ക് സമീപം നാല്‍പതേക്കര്‍ എസ് വളവില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്ക് പരിക്കേറ്റു.
മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരികളായ കായംകുളം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവര്‍ രാജേഷ്, യാത്രാ സംഘത്തിലുണ്ടായിരുന്ന ഗോകുല്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ വണ്ണപ്പുറത്തെയും തൊടുപുഴയിലെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം മടക്കിയയച്ചു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. മുണ്ടന്മുടിക്ക് സമീപം നാല്പതേക്കറിലെ സ്ഥിരം അപകട മേഖലയായ എസ് വളവിലായിരുന്നു വാഹനം താഴേക്ക് പതിച്ചത്. കായംകുളം, ഹരിപ്പാട് മേഖലകളില്‍ നിന്നുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങി വരും വഴിയായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം റോഡില്‍ നിന്നും താഴ്ചയിലേക്ക് തെന്നി മാറുകയായിരുന്നു.
ഒരു വശത്തേക്ക് ചെരിഞ്ഞ വാഹനം സമീപത്തെ റബ്ബര്‍ മരത്തില്‍ തട്ടിയാണ് നിന്നത്. കൂടുതല്‍ താഴേക്ക് പതിക്കാതെ മരത്തില്‍ തട്ടി നിന്നതിനാല്‍ വൻ അപകടം ഒഴിവായി. 19 സീറ്റുള്ള ബസില്‍ 10 കുട്ടികള്‍ ഉള്‍പ്പെടെ 26 യാത്രക്കാരാണുണ്ടായിരുന്നത്. കുത്തനെ കയറ്റിറക്കമുള്ള റോഡിക്കുറിച്ച് ഡ്രൈവര്‍ക്കുള്ള പരിചയ കുറവാണ് അപകടകാരണമായത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് വാഹനത്തിനുള്ളില്‍ നിന്നും യാത്രക്കാരെ പുറത്തെത്തിച്ചത്. കാളിയാര്‍ പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






